പെരുമ്പാവൂർ: ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തിന് ഓർക്കാൻ നേട്ടങ്ങളുടെ വലിയ പട്ടികയുണ്ട്. എന്നാൽ ആ മൈതാനത്തിന്റെ പെരുമയെ മൂടുന്ന കാഴ്ചകളാണ് ഇപ്പോൾ ഇവിടെ. പുല്ലും മാലിന്യവും നിറഞ്ഞ് പാടത്തിന്റെ പ്രതീതിയാണ് ഗ്രൗണ്ടിന്. അധികാരികർ കൈവിട്ടതോടെ ബോയ്‌സ് സ്കൂൾ മൈതാനം ശോച്യാവസ്ഥയിലെത്തി. മേഴ്‌സിക്കുട്ടൻ, ബോബി അലോഷ്യസ്, അഞ്ജു ബോബി ജോർജ് തുടങ്ങിയ ദേശീയ കായികതാരങ്ങൾ ഒരു കാലത്ത് പരിശീലിച്ചിരുന്ന ഗ്രൗണ്ട് ഇപ്പോൾ മാലിന്യനിക്ഷേപകേന്ദ്രം കൂടിയാണ്. മൈതാനത്തിന്റെ നവീകരണത്തിനായി ബെന്നി ബഹനാൻ എം.പി ഫണ്ടിൽനിന്ന് ഒരുകോടിരൂപ അനുവദിച്ചിട്ടും തുടർ നടപടിയില്ല.
സ്‌കൂളിലെ കായികാദ്ധ്യാപകരായ മണിയനും ഭാസ്‌കരൻപിള്ളയും 1960 കളിൽ ഒട്ടേറെ കായിക താരങ്ങളെ ഈ ഗ്രൗണ്ടിൽ പരിശീലിപ്പിച്ച് നേട്ടങ്ങളുടെ നെറുകയിലെത്തിച്ചിരുന്നു. 1980കളിൽ ഒട്ടുമിക്ക പ്രമുഖ കായിക താരങ്ങൾ പരിശീലനത്തിനായി തിരഞ്ഞെടുത്തത് ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തെയായിരുന്നു. ലോംഗ് ജംപിലും ആയിരം മീറ്റർ ഓട്ടത്തിലും ദേശീയ ഗെയിംസിൽ മത്സരിച്ച് റെക്കാഡ് ദേദിച്ച ജി. അശോക്‌കുമാർ, 1988ൽ സൗത്ത് ഇന്ത്യൻ അത്‌ലറ്റിക് ചാമ്പ്യനും1988ൽ സൗത്ത് കൊറിയയിലെ സിയോളിൽ നടന്ന ഏഷ്യൻ ജൂനിയർ മീറ്റിൽ ലോംഗ് ജംപിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പി.ടി. രാജീവ്, രാജീവിന്റെ സഹോദരനും മഹാരാജാസ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ പ്രൊഫസറുമായിരുന്ന പി.ടി.സെല്ലൻ, പ്രമുഖ ഫുട്‌ബാൾ കോച്ച് വി.പി.നൗഷാദ്, ഇന്ത്യൻ കോച്ചുമാരായ എം.വി.മത്തായി. ടി.പി. പോൾ, എം.എ. ജോർജ്, സ്‌പോർട്‌സ് കൗൺസിൽ കോച്ചുമാരായ ജെയ്‌മോൻ ജയിൻ, ജാവലിൻ ത്രോയിൽ ദേശീയ റെക്കാഡ് ഭേദിച്ച പരേതനായ ഷാഹുൽ ഹമീദ് തുടങ്ങിയ താരങ്ങൾ അവരിൽപ്പെടുന്നു. 1967ൽ സ്‌കൂൾ ജൂബിലി ആഘോഷവേളയിൽ ഗ്രൗണ്ടിൽ സംസ്ഥാനതല വോളിബാൾ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. 1988ൽ ജില്ലാതല സബ് ജൂനിയർ, ജൂനിയർ ജില്ലാതല സ്‌കൂൾ കായികമേള നടന്നതും ഇവിടെയാണ്.
1991-92 കാലഘട്ടം മുതൽ സ്‌കൂൾ കായികമേളകൾ ഇവിടെ നടക്കാതായതോടെയാണ് ഗ്രൗണ്ടിന്റെ ശനിദശ ആരംഭിക്കുന്നത്. പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗ്രൗണ്ടിനെ തിരിഞ്ഞുനോക്കാതെയായി. ബെന്നി ബെഹനാൻ എം.പിയുടെ ഇടപെടൽ ഈ കളിക്കളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. പക്ഷേ, അതിന് പ്രാദേശിക ഭരണനേതൃത്വത്തിന്റെ ഇച്ഛാശക്തിയും ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |