കൊച്ചി: ജില്ലയിൽ നിന്ന് കൂടുതൽ വിനോദയാത്രകൾ സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. എറണാകുളം ഡിപ്പോയിൽ നിന്നുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രകൾ ഒരുക്കാനാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ലക്ഷ്യമിടുന്നത്.
നിലവിൽ കൂത്താട്ടുകുളം, കോതമംഗലം എന്നിവിടങ്ങളിൽ നിന്ന് വിനോദ യാത്രകളും ജംഗിൾ സഫാരിയുമെല്ലാം വിജയകരമായി നടത്തുന്നുണ്ട്. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാൻ ഉന്നമിട്ട് കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന വിനോദയാത്രകൾക്ക് നിലവിൽ യാത്രക്കാരിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്.
കൂത്താട്ടുകുളത്ത് നിന്ന് മൂന്നാർ, മലക്കപ്പാറ, ചതുരംഗപ്പാറ എന്നിവിടങ്ങളിലേക്കും, കോതമംഗലത്തു നിന്ന് ചതുരംഗപ്പാറ, മൂന്നാർ എന്നിവിടങ്ങളിലേക്കുമാണ് ഇപ്പോൾ യാത്ര. ബജറ്റ് ടൂറിസം സെൽ മുഖേന വിവിധ ജില്ലകളിൽ നിന്ന് ആളുകളെ കൊച്ചിയിലെത്തിച്ച് കെ.എസ്.ഐ.എൻ.സിയുടെ നെഫർടിറ്റി കപ്പലിൽ നടത്തുന്ന പുറംകടൽ യാത്രയും ഏറെ ജനകീയമാണ്.
പുതിയ റൂട്ടുകൾ...
എറണാകുളം ഡിപ്പോയിൽ നിന്ന് സംഘങ്ങളായി ആളുകൾ എത്തിയാൽ മാത്രമാണ് ഇപ്പോൾ വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. ആർക്കും ബുക്ക് ചെയ്യാവുന്ന തരത്തിലേക്ക് വിനോദയാത്രയെ മാറ്റാനാണ് പദ്ധതി. മലക്കപ്പാറ, മൂന്നാർ, വാഗമൺ, ചതുരംഗപ്പാറ എന്നിവിടങ്ങളിലേക്കാകും എറണാകുളം ഡിപ്പോയിൽ നിന്ന് ആദ്യ ഘട്ടത്തിൽ യാത്രകൾ ഒരുക്കുക. അതേസമയം, വ്യക്തിഗത ബുക്കിംഗ് സംവിധാനം എന്നു മുതൽ നടപ്പാകുമെന്ന് വ്യക്തമല്ല.
ചുമതലയേൽക്കാനാളില്ല
ബജറ്റ് ടൂറിസം സെൽ നടത്തുന്ന വിനോദ യാത്രകൾ അതത് ഡിപ്പോകളിലെ ജീവനക്കാരെ ചുമതലപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി സംഘടിപ്പിക്കുന്നത്. എന്നാൽ, എറണാകുളം ഡിപ്പോയിൽ ഇതിന്റെ ചുമതലയേൽക്കാൻ ജീവനക്കാർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇതിന് ഉടൻ പരിഹാരം കാണുമെന്നും എത്രയും വേഗം കൂടുതൽ സ്ഥലങ്ങളിലേക്ക് കൂടുതൽ വിനോദയാത്രകളൊരുക്കുമെന്നും അധികൃതർ പറയുന്നു.
നിരക്കാണ് ആകർഷണം
കെ.എസ്.ആർ.ടി.സി മുന്നിൽവയ്ക്കുന്ന ഇത്തരം യാത്രകൾക്ക് നിരക്ക് കുറവാണെന്നതാണ് പ്രധാന ആകർഷണം. അന്യജില്ലകളിൽ നിന്നെത്തുന്നവർക്ക് പോലും ആയിരത്തിൽ താഴെ രൂപ മാത്രം മുടക്കി യാത്ര ചെയ്ത് മടങ്ങാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |