കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകാൻ 'മിക്ക"യെന്ന ഹ്യുമിനോയിഡ് റോബോട്ടും ഇനിയുണ്ടാകും. ടിക്കറ്റ്, ലിഫ്‌റ്റ്, എസ്‌കലേറ്റർ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ മിക്ക പറഞ്ഞുതരും. വേണ്ടിവന്നാൽ ഒപ്പമെത്തി സ്ഥലവും കാട്ടിത്തരും.
അങ്കമാലി ഫിസാറ്റിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ നിർമ്മിച്ചതാണ് മിക്ക റോബോട്ട്. ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിനോടനുബന്ധിച്ചുള്ള എക്‌സിബിഷനിലാണ് റോബോട്ട് പ്രദർശിപ്പിച്ചത്.
ഇത്തരം ആറ് റോബോട്ടുകളാണ് മെട്രോയ്ക്കായി കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്നത്. മിക്കയുടെ ആദ്യഘട്ട നിർമ്മാണത്തിന് ആറുലക്ഷത്തിലേറെ രൂപ ചെലവായി. കൂടുതൽ നൂതന സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് വിദ്യാർത്ഥി പ്രതിനിധി ആയിഷ നവാസ് പറഞ്ഞു.
ആറ് മാസത്തോളമുള്ള പഠനങ്ങൾക്കും ആറ് മാസത്തെ നിർമ്മാണത്തിനും ശേഷമാണ് റോബോർട്ടിന്റെ പ്രാഥമിക ഘട്ടം പൂർത്തിയായത്. ഇംഗ്ലീഷ് ഭാഷയിലുള്ള ചോദ്യങ്ങളോട് മാത്രമേ മിക്ക ഇപ്പോൾ പ്രതികരിക്കൂ. മലയാളവും ഉടൻ ഉൾപ്പെടുത്തും.
റോബോട്ടിൽ ഘടിപ്പിച്ചിട്ടുള്ള സ്‌ക്രീനിൽ ടൈപ്പ് ചെയ്തും ആളുകൾക്ക് സംശയനിവാരണം നടത്താം. ചെന, ജപ്പാൻ, ഫ്രാൻസ്, കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് റോബോട്ടിൽ ഘടിപ്പിക്കാനുള്ള സാമഗ്രികൾ വരുത്തിയത്. 20 പേരുടെ സംഘമാണ് റോബോട്ടുകൾ നിർമ്മിക്കുന്നത്.
എക്‌സിബിഷനോട് അനുബന്ധിച്ച് കൊച്ചി മെട്രോ, ജലമെട്രോ, ഡൽഹി മെട്രോ, ബംഗളൂരു മെട്രോ, ചെന്നൈ മെട്രോ, കേരള മോട്ടോർവെഹിക്കിൾ വകുപ്പ് തുടങ്ങിയവയുടെ നിരവധി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |