കൊച്ചി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. ഇന്നലെ 14 ജില്ലകളിൽ നിന്നായി 1800ലേറെ കുട്ടി ശാസ്ത്ര പ്രതിഭകളാണ് നഗരത്തിലെത്തിയത്.
ഇന്നലെ 4.15ന് കോഴിക്കോട് നിന്നുള്ള കുട്ടികളാണ് ആദ്യമെത്തിയത്. ഏറനാട് എക്‌സ്‌പ്രസിൽ എത്തിയ കുട്ടികളെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ടി.ജെ.വിനോദ് എം.എൽ.എ, ട്രാൻസ്‌പോർട്ട് കമ്മിറ്റി ചെയർമാൻ ദീപ്തി മേരി വർഗീസ് എന്നിവരുൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.
ആറ് വേദികളിൽ അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന മേളയ്ക്ക് രാവിലെ 9ന് എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തും. 10.30ന് എറണാകുളം ടൗൺഹാളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും.
ഇന്നലെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി, ഗണിത ശാസ്ത്രം വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ.
പ്രദർശനം ഇന്നാരംഭിക്കും
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതി വൊക്കേഷണൽ എക്‌സ്‌പോ- 2022നും ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 12വരെ എറണാകുളം എസ്.ആർ.വി സ്‌കൂളിലാണ് വൊക്കേഷണൽ എക്‌സ്‌പോ. എൻ.എസ്.ക്യൂ.എഫ് കോഴ്‌സുകൾ ആരംഭിച്ചശേഷം നടക്കുന്ന മേളയിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ വില്പനയുമുണ്ട്. മേളയോടനുബന്ധിച്ച് 11 ന് എസ്.ആർ.വി.സ്‌കൂൾ ഓഡിറ്റോറിയത്തിൽ കരിയർ സെമിനാറും 12ന് ജോബ് ഫെയറും നടക്കും.
കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫൊർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് എസ്. കൃഷ്ണകുമാർ ആണ് 'വി.എച്ച്.എസ്.ഇ.ക്കുശേഷം 'എന്ന വിഷയത്തിൽ കരിയർ സെമിനാർ നയിക്കുന്നത്. ഇരുപതിലധികം പ്രമുഖ കമ്പനികൾ തൊഴിൽദാതാക്കളായി മേളയിൽ പങ്കെടുക്കും. കുടുംബശ്രീ, മിൽമ തുടങ്ങിയ സ്ഥാപനങ്ങളും സ്റ്റാളുകൾ സജ്ജീകരിക്കും. മോസ്റ്റ് കരിക്കുലം, മോസ്റ്റ് ഇന്നൊവേറ്റീവ്, മോസ്റ്റ് മാർക്കറ്റബിൾ, മോസ്റ്റ് പ്രോഫിറ്റബിൾ എന്നീ വിഭാഗങ്ങളിലായി 84 സ്റ്റാളുകൾ അണിനിരക്കും. 2016 മുതലാണ് സംസ്ഥാന ശാസ്ത്രമേളയോടൊപ്പം തൊഴിൽമേളയും ഉൾപ്പെടുത്തിയത്.
കമ്മിറ്റികൾ ഉഷാർ
17കമ്മിറ്റികളിലായി ഇരുന്നൂറോളം പേരാണ് നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്. കമ്മിറ്റികളെല്ലാം ഇന്നലെ മുതൽ തന്നെ വേദികളിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങി. സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്, റെഡ്ക്രോസ് എന്നിവയിൽ നിന്നായി സേവനം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളും ഇന്നലെ മുതൽ വേദികളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
എസ്.എച്ചിൽ കൂറ്റൻ പന്തൽ
പ്രവൃത്തിപരിചയ മേള നടക്കുന്ന തേവര സേക്രഡ് ഹാർട്ട് സ്‌കൂൾ മൈതാനിയിൽ കൂറ്റൻ പന്തലാണ് ഒരുക്കിയിരിക്കുന്നത്. 70,000 ചതുരശ്രയടിയിലാണ് പന്തൽ. പത്ത് വർഷമായി സംസ്ഥാന സ്‌കൂൾ കലാമേളയോട് സഹകരിക്കുന്ന ഭാരത് പന്തൽ വർക്ക്‌സ് ചെറുതുരുത്തിയാണ് പന്തലൊരുക്കിയത്.
ശനിയാഴ്ചയാണ് മേളയുടെ സമാപനം. വൈകിട്ട് 4.30ന് വ്യവസായ മന്ത്രി പി. രാജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു സമ്മാനദാനം നിർവഹിക്കും. മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |