SignIn
Kerala Kaumudi Online
Saturday, 27 April 2024 1.19 AM IST

സ്വിഗ്ഗി ചർച്ച അലസി: സമരം ശക്തമാകും നോ ഡെലിവറി

swiggy

കൊച്ചി: മാനേജ്മെന്റുമായുള്ള ഒത്തുതീർപ്പ് ചർച്ച വീണ്ടും അലസിപ്പിരിഞ്ഞതോടെ സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി സ്വിഗ്ഗി ഭക്ഷണവിതരണ തൊഴിലാളികൾ. സമവായത്തിന് ശ്രമിച്ചിട്ടും നിഷേധാത്മക നിലപാട് തുടരുന്നതിനാൽ ഓൺലൈൻ ഭക്ഷണവിതരണ മേഖലയിലെ എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തോടെ സംസ്ഥാനമാകെ സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ജില്ലയിലെ ഏഴായിരത്തോളം തൊഴിലാളികളുടെ സമരം ആറാം ദിവസത്തിലേക്കു കടന്നു.ഇനി ചർച്ചയ്ക്കോ വിട്ടുവീഴ്ചയ്ക്കോ ഇല്ലെന്നും സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ അതേനാണയത്തിൽ നേരിടുമെന്നും തൊഴിലാളികൾ വ്യക്തമാക്കി.

ജില്ലാ ലേബർ ഓഫീസർ വി.കെ. നവാസിന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ചർച്ചയിൽ, മിനിമം വേതനനിരക്കിലടക്കം തൊഴിലാളികൾ വിട്ടുവീഴ്ചയ്ക്കു തയ്യാറായെങ്കിലും മാനേജ്മെന്റ് പ്രതിനിധികൾ അംഗീകരിച്ചില്ല. ആവശ്യങ്ങൾ അംഗീകരിക്കില്ലെന്നും പുതിയ പാക്കേജ് പരിഗണിക്കാമെന്നുമുള്ള മാനേജ്മെന്റിന്റെ വാദങ്ങൾ തൊഴിലാളികൾ തള്ളി. ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയും മാനേജ്മെന്റിന്റെ കടുംപിടിത്തം മൂലമാണു പരാജയപ്പെട്ടത്.

നാല് കിലോമീറ്റർ പരിധിയിലെ വേതനം 20ൽ നിന്ന് 35 രൂപയും, കൂടുതലുള്ള ഓരോ കിലോമീറ്ററിനും 10 രൂപ വീതം അധികവും നൽകണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. മൂന്ന് കിലോമീറ്ററിന് 25 ഉം കൂടുതലുള്ളതിന് ഏഴു രൂപ വീതവും സമ്മതിച്ചിട്ടും മാനേജ്മെന്റ് വഴങ്ങിയില്ല.

ഇനിയുമൊരു ഒത്തുതീർപ്പ് ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നു ലേബർ ഓഫീസ‌ർ അറിയിച്ചു. ഇതര സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

സമരത്തെ അട്ടിമറിക്കാൻ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വനിതകളടക്കമുള്ള തൊഴിലാളികളെ മാനേജ്മെന്റ് രംഗത്തിറക്കിയത് സംഘർഷത്തിന് വഴിവെച്ചിരുന്നു. മർദ്ദനത്തിൽ സമരക്കാരിലൊരാൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഗുണ്ടകളുടെയും പൊലീസിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയോടെയാണ് മാനേജ്മെന്റ് നീക്കമെന്ന് സമരക്കാർ ആരോപിക്കുന്നു. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച്, ഓഫറുകൾ പ്രഖ്യാപിച്ച് അധികജോലി ചെയ്യിപ്പിക്കുന്നെന്നാണ് തൊഴിലാളികളുടെ മറ്റൊരു ആരോപണം. 18 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടിവരുന്നു. ബൈക്ക്, സ്മാർട്ട്‌ഫോൺ എന്നിവയുടെ വായ്പ അടവും പെട്രോൾ, ഓയിൽ, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവും കണക്കാക്കുമ്പോൾ കാര്യമായ വരുമാനമൊന്നും കിട്ടുന്നില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു.

ഇറക്കുമതി തൊഴിലാളികളെ ഉപയോഗിച്ച് ഓർഡർ സ്വീകരിക്കാനുള്ള നീക്കം തടയുകയും സ്വിഗ്ഗി സ്ഥാപനങ്ങളിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യും. എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് സ്വിഗ്ഗി ഓഫീസിലേക്കു മാർച്ച് നടത്തും.

എ.കെ.സുരേന്ദ്രൻ,

ജില്ലാ കൺവീനർ,

ഫുഡ് ഡെലിവറി വർക്കേഴ്സ് യൂണിയൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SWIGGY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.