ചോറ്റാനിക്കര : ഒരു നാടിന്റെ കായിക പ്രതീക്ഷയായിരുന്ന മുളന്തുരുത്തിയിലെ നീന്തൽക്കുളം ഉപയോഗശൂന്യമാകുന്നു. ഉദ്ഘാടനശേഷം തുറക്കാത്ത സ്വിമിംഗ് പൂൾ കൊതുക് വളർത്തൽ കേന്ദ്രമായിമാറിക്കഴിഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി 2020 സെപ്തംബറിൽ വലിയ ആഘോഷമായാണ് കാരിക്കോട് ഗവ. യു.പി സ്‌കൂൾ വളപ്പിൽ നിർമ്മിച്ച മഹാത്മാഗാന്ധി സെമി-ഒളിമ്പിക് ഇൻഡോർ സ്വിമ്മിംഗ് പൂൾ ഉദ്ഘാടനം ചെയ്തത്. 1.55 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം. ഉദ്ഘാടന ദിവസം തന്നെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൂൾ പൂട്ടി. പിന്നീട് തുറന്നിട്ടേയില്ല.
25 മീറ്റർ നീളത്തിൽ 2 മീറ്റർ വീതിയുള്ള 6 ട്രാക്കുകളാണ് പൂളിൽ. ഡൈവിംഗ് പ്ലാറ്റ്‌ഫോമും സ്ത്രീകൾക്കും പുരുഷന്മാർക്കും വസ്ത്രം മാറാൻ പ്രത്യേകം മുറികളും ശൗചാലയവും അനുബന്ധ സൗകര്യങ്ങളുമുണ്ട്.
കുട്ടികളുടെ കളിസ്ഥലം കൈയേറിയുള്ള പൂൾ നിർമാണത്തിനെതിരേ ആദ്യ ഘട്ടത്തിൽ പരാതികളുയർന്നിരുന്നു. ഒളിമ്പിക്സിലെ മെഡൽ സാധ്യതകളുടെ കാര്യം പറഞ്ഞ് അതൊക്കെ തള്ളിക്കളഞ്ഞവർ സ്വിമ്മിംഗ് പൂൾ തുറക്കാതിരുന്നിട്ടും മൗനത്തിലാണ്.
@@@@@
പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമല്ലാത്തതിനാൽ പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. നാലുമാസത്തിനുള്ളിൽ ജോലികൾ തീർത്ത് സ്വിമിംഗ് പൂൾ കുട്ടികൾക്ക് തുറന്നുകൊടുക്കും
മറിയാമ്മ ബെന്നി
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
@@@@
വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ നടപ്പാക്കിയ പദ്ധതിയാണ് നീന്തൽക്കുളം. പലവട്ടം പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം ചർച്ചയ്ക്ക് വന്നുവെങ്കിലും ഭരണസമിതി മാറ്റിവച്ചു. അടിയന്തരമായി നീന്തൽക്കുളം തുറന്നു കൊടുക്കണം
ലിജോ ജോർജ്,
എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |