കൊച്ചി: ജില്ലാ കായികമേളയിൽ ഇന്നലെ ഒരു അപ്രതീക്ഷിത അതിഥിയെത്തി. കായിക താരങ്ങളെ ആവേശം കൊള്ളിച്ച് കോതമംഗലം സബ് ഇൻസ്‌പെക്ടർ എസ്. ശിവകുമാറാണ് എം.എ കോളേജ് മൈതാനത്തെത്തിയത്. കേരളകൗമുദിക്കൊപ്പം ചേർന്ന് മൈതാനത്തെത്തിയ എസ്.ഐ ആദ്യം വിവിധ മത്സരങ്ങളിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ഹർഡിൽസ് മത്സരങ്ങൾ നടക്കുന്ന ട്രാക്കിന് പിന്നിലായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തവരും പങ്കെടുക്കാനുള്ളവരുമായ കായിക താരങ്ങളുടെ അടുത്തേക്കും അദ്ദേഹമെത്തി. കുട്ടികൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും നിറചിരിയോടെ എസ്.ഐ അവരോട് മിണ്ടിയതോടെ ആവേശമായി.
എസ്.ഐയ്ക്കൊപ്പം സെൽഫി വേണമെന്നായി കുട്ടികൾ. ഒടുവിൽ അവർക്കൊപ്പം സെൽഫിയെടുത്ത ശേഷം തന്റെ കുട്ടിക്കാലത്തെ കായിക ഓർമ്മകളും പങ്കുവെച്ചു. 1500, 3000, 5000 മീറ്ററുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നുവെന്ന് എസ്.ഐ പറഞ്ഞപ്പോൾ കുട്ടികളുടെ ആവേശം ഇരട്ടിയായി.
ജീവിതത്തിൽ ഒരിക്കലും ലഹരിവസ്തുക്കൾ ഉപയോഗിക്കരുതെന്നും അത് കായിക ജീവിതത്തെ തകർക്കുമെന്നും ലഹരി ഉപയോഗിക്കാത്ത ഫുട്‌ബാൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാതൃകയാക്കണമെന്നും ഉപദേശിച്ച ശേഷമാണ് അദ്ദേഹം ട്രാക്ക് വിട്ടത്.
മൂവാറ്റുപുഴ മാറാടി സ്വദേശിയായ ശിവകുമാർ രാമമംഗംലം, കൂത്താട്ടുകുളം സ്റ്റേഷനുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ട് പോയ നിരവധിപ്പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന് നിരവധി പ്രശംസകളേറ്റുവാങ്ങിയ ആൾ കൂടിയാണ് അദ്ദേഹം. ശ്രീജയാണ് ഭാര്യ. ഡിഗ്രി വിദ്യാർത്ഥിയായ ആദിത്യൻ ഏക മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |