തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഡ്രൈവർ നിയമനം കോൺഗ്രസും മുസ്ലിംലീഗും വീതിച്ചെടുത്തതായി ആരോപണം. നഗരസഭയിലേക്ക് കഴിഞ്ഞമാസം നടത്തിയ ഡ്രൈവർ നിയമനമാണ് യു.ഡി.എഫിനെ വെട്ടിലാക്കിയിരിക്കുന്നത്. ജൂൺ ആറിന് ചേർന്ന കൗൺസിൽ രണ്ട് താത്കാലിക ഡ്രൈവർമാരെ എടുക്കുന്നതിന് തീരുമാനിച്ചിരുന്നു. 17 അപേക്ഷകളിൽ നിന്ന് മുസ്ലിംലീഗ് നേതാവ് ടി.എ.അലിയുടെ മകൻ തടത്തിൽ വീട്ടിൽ അബ്ദുൽ റഷീദിനും പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സോമി റെജിയുടെ ഡ്രൈവർ പുതിയേടത്ത് രഞ്ജു എബ്രഹാമിനും നിയമനം നൽകിയതാണ് വിവാദമായത്.
കഴിഞ്ഞവർഷം തൃക്കാക്കര നഗരസഭയിലെ 24 താത്കാലിക നിയമനങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അന്നത്തെ ജില്ലാ കളക്ടർ ജാഫർ മാലിക്ക് തദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തൃക്കാക്കരയിലെ യു.ഡി.എഫ് ഭരണസമിതിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി 4 പേരെയും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരായി 15 പേരെയും നാല് ഓവർസിയർമാരെയും ഡ്രൈവറെയും നിയമിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ കളക്ടർക്കും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർക്കും പരാതി നൽകിയിരുന്നു. എംപ്ലോയ്മെന്റ് ഓഫീസർ നടത്തിയ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി. നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു മുനിസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |