പന്നിപ്പനി പ്രതിരോധവും വിജയിച്ചു
കൊച്ചി: കോട്ടയം ചെമ്പ് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ സ്വീകരിച്ച പ്രിതിരോധ നടപടികൾ പൂർണ വിജയം കണ്ടു. പക്ഷിപ്പനി കൂടുതൽ വ്യാപിച്ചില്ല.
ജില്ലയുടെ അതിർത്തി ഭാഗത്തെ പക്ഷികളെ (കോഴി, താറാവ്, ലൗ ബേഡ്സ് തുടങ്ങിയവ) കൊന്നശേഷം ശാസ്ത്രീയമായി മറവു ചെയ്തതുൾപ്പെടെയുള്ള നടപടികളാണ് വിജയിച്ചത്. ജില്ലയിൽ ആകെ 65 വളർത്തു പക്ഷികളെ മാത്രമാണ് കൊല്ലേണ്ടി വന്നത്.
ജില്ലയിൽ ആകെ 50ൽ താഴെ സർക്കാർ അംഗീകൃത ഫാമുകളുണ്ട്. ഇവിടങ്ങളിൽ ആവശ്യമായ മുൻ കരുതലുകൾക്ക് നിർദ്ദേശം നൽകി. പക്ഷിപ്പനി സാദ്ധ്യതാ മേഖലകളിൽ ആന്റിവൈറൽ മരുന്നുകൾ വിതരണം ചെയ്തിരുന്നു.
മൂവാറ്റുപുഴ, കോതമംഗലം, മണീട് എന്നിവിടങ്ങളിലാണ് അംഗീകൃത ഫാമുകകൾ കൂടുതലുള്ളത്. പക്ഷേ ഇവിടങ്ങളിലും പ്രശ്‌നങ്ങൾ ഉണ്ടായില്ല. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് ദേശാടന പക്ഷികൾ എത്തുന്നതിനാൽ മുൻകരുതലുകൾ ശക്തമാക്കിയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
ഉദയംപേരൂർ, ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തുകളിൽ കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചി, മുട്ട തുടങ്ങിയവയുടെ വില്പന നിറുത്തിവച്ചതും ഉദയംപേരൂർ പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് വാർഡ് എട്ടിൽ ജങ്കാർ ജെട്ടി മുതൽ പഴമ്പിള്ളിൽ റോഡ് വരെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളുടെ 10 കിലോ മീറ്റർ ചുറ്റളവിൽ വളർത്തുപക്ഷി ഇറച്ചി, മുട്ട മുതലായവയുടെ വില്പന പാടില്ലെന്ന് തീരുമാനിച്ചതും നേട്ടമായി.
പക്ഷിപ്പനി ലക്ഷണം
ശരീര ഭാഗങ്ങളിൽ നീലനിറം
കണ്ണിന് നിറവ്യത്യാസം
കടുത്ത പനി
തീറ്റ വേണ്ടാത്ത അവസ്ഥ
ശ്രദ്ധിക്കാൻ
കുഞ്ഞുങ്ങളെ എത്തിക്കുന്ന ഉറവിടം
അവയെ ക്വാറന്റൈൻ ചെയ്യിക്കണം
ഫാമുകൾ അണുനശീകരണം നടത്തണം
പരിചരിക്കുന്നവർ ശ്രദ്ധിക്കണം
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കണം.
നഷ്ടപരിഹാരം ഉടൻ
കൊന്നൊടുക്കിയ വളർത്തുപക്ഷികളിൽ രണ്ട് മാസത്തിൽ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപ, കൂടുതലുള്ളതിന് 200 രൂപ. ഇത് ഉടൻ ലഭ്യമാക്കും.
മുട്ടയൊന്നിന് എട്ട് രൂപ. തീറ്റ കിലോയ്ക്ക് 22 രൂപ.
കൊല്ലുന്നത് കൃത്യമായ മാനദണ്ഡ പ്രകാരം
അസുഖം ബാധിച്ച പന്നികളെയും പക്ഷികളെയും കൊല്ലുന്നത് കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച ശേഷമാണ്.
കളക്ടറുടെ ഉത്തരവും അനിവാര്യമാണ്.
പന്നിപ്പനിയെയും പ്രതിരോധിച്ചു
ആഫ്രിക്കൻ പന്നിപ്പനി, പന്നിപ്പനി എന്നിവയെയും കൃത്യമായി പ്രതിരോധിച്ചു നിറുത്താൻ മൃഗസംരക്ഷണ വകുപ്പിനായി. ഡിസംബറിൽ പാമ്പാക്കുടയിൽ 27 പന്നികളെയാണ് കൊന്നത്. ഇതിനു ചുറ്റുവട്ടങ്ങളിലും അണുനശീകരണം ഉൾപ്പെടെ നടത്തി പ്രതിരോധം ശക്തമാക്കി. ഈ പ്രദേശങ്ങളിൽ ആറു മാസത്തേയ്ക്ക് വില്പന നിരോധിച്ചിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |