• ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു
കൊച്ചി: കേരള ഹൈക്കോടതി എറണാകുളം നഗരമദ്ധ്യത്തിൽ നിന്ന് കളമശേരിയിലേക്ക് മാറാൻ വഴിയൊരുങ്ങുന്നു. പുതിയ മന്ദിരത്തിനായി പരിഗണനയിലുള്ള കളമശേരി എച്ച്.എം.ടി റോഡിലെ എച്ച്.എം.ടിക്ക് സമീപത്തെ സ്ഥലം ഇന്നലെ ഉന്നതതല സംഘം സന്ദർശിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി വി.പി. ജോയി, നിയമ വകുപ്പ് സെക്രട്ടറി വി. ഹരിനായർ, കളക്ടർ ഡോ. രേണുരാജ്, ഹൈക്കോടതി രജിസ്ട്രാർ (ജനറൽ) പി. കൃഷ്ണകുമാർ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജെസി ജോൺ, കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൊച്ചിയിലെ ഗതാഗതക്കുരുക്കും പാർക്കിംഗ് സൗകര്യവും കണക്കിലെടുത്താണ് പുതിയ സ്ഥലം കണ്ടെത്തുന്നത്. എച്ച്.എം.ടിയുടെ പത്ത് ഏക്കറും ഇതിനായി ഏറ്റെടുത്തേക്കും. നിർദ്ദിഷ്ട സമുച്ചയത്തിനൊപ്പം ജഡ്ജിമാർക്കു താമസിക്കാൻ ജുഡീഷ്യൽ റെസിഡൻഷ്യൽ കോംപ്‌ളക്‌സ്, ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബർ എന്നിവയും ഇവിടെ വിഭാവനം ചെയ്യുന്നുണ്ട്. മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതിയുടേതാകും.
നിലവിലെ ഹൈക്കോടതി എട്ടുനില സമുച്ചയത്തിലെ സ്ഥലപരിമിതി സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ഹൈക്കോടതി കത്ത് നൽകിയിരുന്നു. പാർക്കിംഗ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. സംരക്ഷിത വനമേഖലയായ മംഗളവനം പരിസ്ഥിതിലോല മേഖലയായതിനാൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും വിഘാതമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |