പള്ളുരുത്തി: മാലിന്യ കൂമ്പാരത്തിൽ നിന്ന് ലഭിച്ച എട്ട് പവൻ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി വീട്ടമ്മ. ഇടക്കൊച്ചി 16-ാം ഡിവിഷനിലെ ഹരിതകർമ്മസേനാംഗമായ വത്സലയ്ക്ക് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സ്വർണം കിട്ടിയത്. തുടർന്ന് വിവരം സ്ഥലം കൗൺസിലറെ അറിയിച്ചു.
എഴുപതിലേറെ വയസുള്ള വത്സല 17 വർഷമായി മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുന്നു. ഭക്ഷണപദാർത്ഥങ്ങളും പ്ലാസ്റ്റിക്കും തരം തിരിക്കുന്നതിനിടെയാണ് ആഭരണം വത്സലയുടെ ശ്രദ്ധയിൽപ്പെട്ടത്. കുറച്ചു വീടുകളിൽ നിന്ന് മാത്രം മാലിന്യം ശേഖരിക്കുന്ന വത്സലയ്ക്ക് വീട്ടുടമയെ പെട്ടെന്ന് തിരിച്ചറിയാനായി. ആഭരണം നഷ്ടമായതറിഞ്ഞ് അന്വേഷിച്ച് നടക്കുകയായിരുന്ന ഉടമയെ കണ്ടെത്തി ഉടൻ കൈമാറി. ഉടമ നൽകിയ ഉപഹാരം സ്നേഹപൂർവം വത്സല നിരസിച്ചു. ഭർത്താവ് മരിച്ച വത്സല മകളോടൊപ്പമാണ് കഴിയുന്നത്.
വത്സലയെ കൗൺസിലർ അഭിലാഷ് തോപ്പിൽ അഭിനന്ദിച്ചു. പി.ഡി.സുരേഷ്, കെ.ജെ.റോബർട്ട്, സി.എൽ.ശശീന്ദ്രൻ, ഹരിതകർമ്മ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |