കൊച്ചി: നൈജീരിയയിലെ പട്ടാളഭരണകൂടം തൂക്കിലേറ്റിയ പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെൻ സരോ വിവയുടെ മകൾ സിന സരോ വിവയുടെ സമകാലീന കലാവിഷ്‌കാരം കൊച്ചി മുസിരിസ് ബിനാലെയിൽ ശ്രദ്ധ നേടുന്നു. 1995 നവംബർ പത്തിനാണ് കെൻ സരോ വിവയെ തൂക്കിലേറ്റിയത്. ചൂഷിതരോടും പ്രകൃതിയോടും പുലർത്തിയ കൂറിന്റെപേരിൽ രക്തസാക്ഷിയാകേണ്ടിവന്ന പിതാവിന്റെ ആദർശങ്ങളിലും നിലപാടുകളിലും നിലയുറപ്പിച്ചാണ് സിനയുടെ ജീവിതമെന്ന് ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിക്കുന്ന 'ഹോളി സ്റ്റാർ ബോയ്‌സ്' എന്ന ആവിഷ്‌കാരം വിളിച്ചുപറയുന്നു .
നൈജീരിയയുടെ ന്യൂനപക്ഷ ഗോത്രവിഭാഗമായ ഒഗോണികൾ അധിവസിക്കുന്ന നൈജർ നദീതടത്തിലെ ജീവിതത്തിന്റെ സാംസ്‌കാരിക, സാമൂഹ്യ ഭാവതലങ്ങൾ പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്നതാണ് അഞ്ചുഭാഗങ്ങൾ ഉൾക്കൊള്ളുന്ന 'ഹോളി സ്റ്റാർ ബോയ്‌സ്". പരിസ്ഥിതി മലിനീകരണത്തെ തുടർന്ന് തകർന്നടിഞ്ഞ പ്രദേശമാണ് നൈജർ നദീതടം. മാനിന്റെ തലയോട് സാമ്യമുള്ള ഒഗോണികളുടെ തനത് മുഖംമൂടി ധരിച്ച രണ്ടു മനുഷ്യ രൂപങ്ങളിലൂടെ 'ഹോളി സ്റ്റാർ ബോയ്‌സി"ൽ സിന നൈജർ നദീതടത്തിന്റെ ശോചനീയ അവസ്ഥ ചിത്രീകരിക്കുന്നു.
വീഡിയോ ഇൻസ്റ്റലേഷനുകൾ, ഡോക്യൂമെന്ററികൾ, സംഗീത വീഡിയോകൾ, പരീക്ഷണാത്മക ചലച്ചിത്രങ്ങൾ എന്നിവയിലൂടെ പ്രശസ്തയാണ് 47കാരിയായ സിന. ബി.ബിസിയിൽ മാദ്ധ്യമപ്രവർത്തകയായിരുന്ന ഇവർ ബ്രൂക്ക്‌ലിൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |