തൃപ്പൂണിത്തുറ: പിറന്ന മണ്ണിനെ സ്വപ്നംകണ്ട് മറുനാട്ടിൽ ജീവിക്കുമ്പോഴും ഉള്ളിലെ താളബോധം കെടാതെ കാത്ത പത്തുപേർ. കൊവിഡ് മഹാമാരി ലോകത്തെ ഒരു മുറിക്കുള്ളിൽ അടച്ചപ്പോൾ അവർ വാദ്യകലയോട് ഇഷ്ടംകൂടി. ഓൺലൈൻ വഴി ചെണ്ട അഭ്യസിച്ചു. കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത മേള വൈഭവം ഇന്നവർ കലാപ്രേമികൾക്ക് മുന്നിൽ കാഴ്ചവയ്ക്കും.
മലേഷ്യയിൽ ഏറെ ഉത്തരവാദിത്വമുള്ള ജോലികളിൽ മുഴുകിയ രണ്ട് വനിതകൾ ഉൾപ്പെടെ 10 മലയാളികളാണ് ഓൺലൈൻ വഴി ചെണ്ട പഠിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കോവിഡ് കാലത്തായിരുന്നു എല്ലാത്തിന്റെയും തുടക്കം. മഹാമാരിക്കാലത്തെ പ്രയോജനപ്രദമാക്കാൻ തീരുമാനിച്ച പത്തംഗ സംഘം അറിയപ്പെടുന്ന ചെണ്ട അദ്ധ്യാപകൻ ആർ.എൽ.വി. ഹരിപ്രസാദിനെ ബന്ധപ്പെട്ട് നാട്ടിലെ കളരിയിൽ നിന്ന് ചെണ്ട ഓൺലൈൻ വഴി അഭ്യസിപ്പിക്കാൻ കഴിയുമോയെന്ന് ചോദിച്ചു. രണ്ടാമതൊന്നാലോചിക്കാതെ തയ്യാറെന്ന് ഹരി ആശാൻ പറഞ്ഞിടത്തു നിന്ന് തുടങ്ങി ചെണ്ടക്കളരിയെന്ന് മേള വിദ്യാർത്ഥികളിൽ പ്രഥമനായ ജോർജ് ജോൺ പറഞ്ഞു.
പിന്നീടുള്ള മൂന്ന് വർഷം തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും മേളങ്ങളുടെയും തായമ്പകയുടെയും ചൊല്ലുകളും വായ്ത്താരികളും പഠിക്കാൻ ദിവസവും രണ്ടു മണിക്കൂർ അവർ മാറ്റിവച്ചു. ശിഷ്യരെ മുഖാമുഖം ഇരുത്തി പരിശീലിപ്പിച്ച ഹരി ആശാന് ഓൺലൈൻ അദ്ധ്യാപനം എങ്ങനെയാകുമെന്ന ആശങ്കയുണ്ടായിരുന്നു. എങ്കിലും കടലിനക്കരെ ഇരുന്ന് ഗുരുമുഖം കാണുന്ന ശിഷ്യരുടെ ഉത്സാഹത്തിനും ആത്മവിശ്വാസത്തിനും മുന്നിൽ അസാദ്ധ്യമായി ഒന്നുമില്ലെന്ന് ഹരി ആശാനും തിരിച്ചറിഞ്ഞു. ചൊല്ലുകളും വായ്ത്താരികളും പാഠകൈകളും എല്ലാം ശബ്ദ സന്ദേശങ്ങളാക്കി അയച്ചുകൊടുത്തു. ശിഷ്യർ അതു ചിട്ടയായി ഹൃദിസ്ഥമാക്കുകയും ചെയ്തു. ഓൺലൈനിൽ ക്ലാസെടുക്കുമ്പോൾ താളത്തിന്റെ മാത്രകളിൽ വരുന്ന നേരിയ വ്യത്യാസം പോലും മനസിലാക്കിയാണ് ശിഷ്യർ പഠിച്ചിരുന്നതെന്ന് ഹരിപ്രസാദ് ഓർമ്മിച്ചു.
തൃപ്പൂണിത്തുറ താമരംകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ നടപ്പുരയിലാണ് പത്തംഗ വാദ്യ കലാകാരൻമാരുടെ അരങ്ങേറ്റം. ഇന്ന് വൈകിട്ട് 6 മണിക്ക് ഭഗവാന് മുന്നിൽ പത്തുപേരും മേള നൈവേദ്യം ഭക്തിയോടെ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |