വണ്ണപ്പുറം: ബിൽ കുടിശിഖ വരുത്തിയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ചെന്ന കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുടമയും സി.പി.എം നേതാവുമായ അഭിഭാഷകൻ മർദ്ദിച്ചതായി പരാതി. ഇടുക്കി വണ്ണപ്പുറത്ത് ഇന്ന് രാവിലെ 9.30നാണ് സംഭവം. കാളിയാർ സെക്ഷൻ ഓഫീസിലെ വർക്കർ അബ്ദുൾ റഹ്മാനാണ് മർദ്ദനമേറ്റത്. പരിക്കേറ്റജീവനക്കാരൻ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടുടമയും കർഷക സംഘം ഏരിയാ പ്രസിഡന്റുമായ അഡ്വ. സുരേഷ് കുമാർ 3850 രൂപായുടെ വൈദ്യുതി ബിൽ കുടിശിഖയാണ് വരുത്തിയത്. ബിൽ അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞ് അഞ്ച് ദിവസവും കൂടി പിന്നിട്ടിട്ടും പണം അടച്ചില്ല. ഇതേ തുടർന്നാണ് അബ്ദുൾ റഹ്മാനും സഹപ്രവർത്തകനായ അബ്ദുൾ റഹീമും അഭിഭാഷകന്റെ വീട്ടിലെത്തിയത്. വൈദ്യുതി വിച്ഛേദിക്കാനാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ അഭിഭാഷകൻ ഇരുവർക്കുമെതിരെ ആക്രോശിച്ചുകൊണ്ടെത്തി. ഇതോടെ ജീവനക്കാർ ഓടി രക്ഷപെട്ടു. വീട്ടുമുറ്റത്ത് നിന്ന തന്നെ കഴുത്തിന് കുത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞു. ഭയന്ന ജീവനക്കാർ മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അസി. എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അബ്ദുൾ റഹ്മാനെ വണ്ണപ്പുറത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ശ്വാസ തടസവും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് തൊടപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കെ.എസ്.ഇ.ബി അധികൃതർപൊലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ അഭിഭാഷകൻ ഓൺലൈനായി പണം അടച്ചു. ഇതേ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ പരാതി ലഭിച്ചതായും മർദ്ദനമേറ്റയാളുടെ മൊഴി ലഭിക്കുന്നതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുമെന്നും കാളിയാർ സി. ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |