കണ്ണൂർ: സംസ്ഥാന സർക്കാർ എച്ച്.ഐ.വി ബാധിതർക്ക് നൽകിയിരുന്ന ധനസഹായം വീണ്ടും മുടങ്ങി. സംസ്ഥാനത്തെ ആന്റി റിട്രോവൈറൽ സെന്ററുകളിൽ രജിസ്റ്റർ ചെയ്ത് ചികിത്സിക്കുന്നവർക്കും എ.ആർ.ടി കേന്ദ്രങ്ങൾ മുഖേന അപേക്ഷിച്ചവർക്കുമായി പ്രതിമാസം നൽകേണ്ട 1000 രൂപ പെൻഷനാണ് മുടങ്ങിയത്. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 9353 എച്ച്.ഐ.വി ബാധിതർക്ക് കുടിശ്ശികയായി നൽകാനുള്ളത് 12.11 കോടി രൂപയാണെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.
2022 നവംബർ വരെ ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ചവർക്ക് ഇതുവരെ ഒരു തവണത്തെ പെൻഷൻ പോലും നൽകാൻ സർക്കാരിനായിട്ടില്ല. 2022 ജനുവരി മുതൽ ഏപ്രിൽ വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ എ.ആർ.ടി കേന്ദ്രങ്ങളിൽ അപേക്ഷ സമർപ്പിച്ചവർക്ക് ആകെ ഒരു മാസത്തെ പെൻഷൻ മാത്രമാണ് നൽകിയത്. 2022 ജനുവരി മാസത്തിൽ അപേക്ഷ സമർപ്പിച്ചവർക്ക് പെൻഷൻ മുടങ്ങിയിട്ട് ഒരു വർഷമായി. 2012 മുതലാണ് സംസ്ഥാനത്ത് എയ്‌ഡ്സ് ബാധിതർക്ക് പെൻഷൻ അനുവദിച്ചത്. തുടക്കത്തിൽ 520 രൂപയായിരുന്നത് വിവിധ കാലങ്ങളിൽ വർദ്ധിപ്പിച്ച് 1000 ആക്കിയെങ്കിലും പലപ്പോഴും കൃത്യമായി വിതരണം ചെയ്യാൻ സാധിക്കാറില്ല.
പെൻഷൻ മുടങ്ങുന്നത് പതിവ്
കഴിഞ്ഞ വർഷം ഒക്ടോബറിൽ എച്ച്.ഐ.വി. ബാധിരതരുടെ 6 മുതൽ 14 മാസം വരെയുള്ള പെൻഷൻ മുടങ്ങിയെന്ന വാർത്ത വിവാദമായപ്പോൾ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുകയും സ്വമേധയ കേസ് എടുക്കുകയും ചെയ്തിരുന്നു. അതിനെ തുടർന്ന് 11 കോടി രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നു. 21 കോടി നൽകേണ്ടിടത്താണ് 11 കോടി മാത്രം നൽകിയത്. 2021 ജൂണിലും എച്ച്.ഐ.വി. ബാധിരരുടെ പെൻഷൻ മുടങ്ങിയത് വാർത്തയാവുകയും എച്ച്.ഐ.വി. ബാധിരതരുടെ പെൻഷൻ മുടക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ ആരോഗ്യ വകുപ്പിനേട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ലക്ഷ്യം എച്ച്.ഐ.വി മുക്ത കേരളം
2025 ആകുമ്പോഴേക്കും പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പറയുന്നു. എയ്ഡ്സ് രോഗികളുടെ ചികിത്സയ്ക്കായി ഉഷസ് കേന്ദ്രങ്ങളും എച്ച്.ഐ.വി. പരിശോധനയ്ക്കും കൗൺസിലിംഗിനുമായി ജ്യോതിസ് കേന്ദ്രങ്ങളും പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള ചികിത്സയും നൽകുന്നുണ്ട്.
എച്ച്.ഐ.വി ബാധിതരുടെ പെൻഷൻ മിക്കപ്പോഴും കുടിശ്ശികയാണ്. പ്രതിരോധ ശേഷി കുറഞ്ഞ എച്ച്.ഐ.വി ബാധിതരിൽ പലരും ജോലികൾ ചെയ്യാൻ സാധിക്കാത്തവരാണ്. സർക്കാർ ഇത്തരം ജനങ്ങളുടെ ആശങ്കകൾ കാണാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണം.
രാജു വാഴക്കാല, വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |