കണ്ണൂർ :കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് പയ്യന്നൂരിൽ നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എറണാകുളം ജില്ലയിൽ 1979ൽ പ്രവർത്തനം ആരംഭിച്ച പനങ്ങാട് ഫിഷറീസ് കോളേജ് ആണ് ആദ്യത്തെ ഫിഷറീസ് കോളേജ്. 44 വർഷത്തിന് ശേഷമാണ് രണ്ടാമത്ത ഫിഷറീസ് കോളേജ് ഇപ്പോൾ തുടങ്ങുന്നത്.
ഫിഷറീസ് , സമുദ്രപഠനം തുടങ്ങിയ മേഖലയിൽ വിദ്യാർത്ഥികൾക്ക് അനന്ത സാദ്ധ്യതകൾ തുറന്നിടുന്നതാണ് സമുദ്രപഠന സർവ്വകലാശാല എന്നറിയപ്പെടുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ് ( കുഫോസ്). ഇന്ത്യയിലെ ആദ്യത്തെ സമുദ്രപഠന സർവ്വകലാശാലയും കേരളത്തിലാണ്. സമുദ്രപഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാർത്ഥികളാണ് ഓരോ വർഷവും കുഫോസിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്.ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ ബിരുദ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്.മത്സ്യകൃഷി, ജല ആവാസ വ്യവസ്ഥ,. ടാക്സോണിയും ജൈവവൈവിദ്ധ്യവും സമുദ്ര ഉൾനാടൻ മത്സ്യബന്ധനവുമാണ് ഇവിടെ പഠന വിഷയമാക്കുന്നത്.
ബാലാരിഷ്ടത മാറാതെ കുഫോസ്
കൊച്ചി കേന്ദ്രമാക്കി 2011ലാണ് കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല ( കുഫോസ്) പ്രവർത്തനം തുടങ്ങുന്നത്. എന്നാൽ പത്ത് വർഷം പിന്നിട്ടിട്ടും വളർച്ചയുടെ കാര്യത്തിൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല. കൂടുതൽ പ്രാദേശിക കേന്ദ്രം വേണമെന്ന ആവശ്യമുയർന്നെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ സെന്ററുകളും കോളേജുകളും തുടങ്ങുന്നത്. അടുത്ത ഘട്ടത്തിൽ മാരി കൾച്ചർ, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയിൽ ഗവേഷണവും ആലോചിക്കുന്നുണ്ട്.
ബിരുദാനന്തര കോഴ്സ് പിന്നീട് തുടങ്ങും. കോഴ്സുകൾ സംബന്ധിച്ച അന്തിമ തീരുമാനം സർവ്വകലാശാല ഗവേണിംഗ് കൗൺസിലും അക്കാഡമിക് കൗൺസിലും ചേർന്ന് തീരുമാനിക്കും. നീറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായിരിക്കും പ്രവേശനം.
ഇരുപത് ശതമാനം സീറ്റ് മത്സ്യതൊഴിലാളികളുടെ മക്കൾക്ക്
എല്ലാ കോഴ്സുകളിലും 20 ശതമാനം സീറ്റ് മത്സ്യതൊഴിലാളികളുടെ മക്കൾക്ക് നീക്കിവച്ചിരിക്കയാണെന്ന് വൈസ് ചാൻസലർ ഡോ. റോസലിന്റ് ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർക്ക് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും.
പയ്യന്നൂർ ടെമ്പിൾ റോഡിൽ, ഫിഷറീസ് കോളേജിന് സമീപമുള്ള സുബ്രഹ്മണ്യ സ്വാമി മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
ടി.ഐ.മധുസൂദനൻ എം.എൽ.എ സ്വാഗതം പറയും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കെ.വി.സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, പി.ആർ.ഒ രാജു റാഫേൽ തുടങ്ങിയവരും സംബന്ധിച്ചു.
മത്സ്യകൃഷി രംഗത്ത് മലബാർ ഇന്ന് അഭിമുഖീകരിക്കുന്ന പിന്നാക്കാവസ്ഥക്ക് വലിയ ഒരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഡോ. റോസലിന്റ് ജോർജ് ,വൈസ് ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |