കാസർകോട്: മണ്ഡലത്തിൽ ഇതുവരെ നടത്തിയ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ സർക്കാരിനുമുള്ള അംഗീകാരമാണ് മണ്ഡലത്തിലെ ഉദുമയിൽ തന്റെ വിജയമെന്നും മണ്ഡലത്തിൽ ആരംഭിച്ച പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യമെന്നും നിയുക്ത എം .എൽ .എ സി. എച്ച് .കുഞ്ഞമ്പു പറഞ്ഞു. കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ മേൽപ്പറമ്പ്, പാലക്കുന്ന്, ബോവിക്കാനം, ഉദുമ, കുറ്റിക്കോൽ,ചട്ടഞ്ചാൽ തുടങ്ങിയ ടൗണുകൾ വികസിപ്പിക്കും. കുണ്ടംകുഴി, ബന്തടുക്ക എന്നിവിടങ്ങളിലെ സ്ഥലപരിമിതി നോക്കി വികസിപ്പിക്കും. തൊഴിൽ സംരംഭങ്ങൾ കൊണ്ടുവരും. ഉദുമ ടെക്സ്‌റ്റെൽ മിൽ വികസിപ്പിക്കും. പുതിയ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരും. പെരിയ എയർസ്ട്രിപ്പ് യാഥാർഥ്യമാക്കുന്നത് ടൂറിസം വികസനത്തിന് ഗുണമാകും. ബേക്കൽ ടൂറിസം പദ്ധതികൾ ശക്തിപ്പെടുത്തും. ബാവിക്കര കുടിവെള്ളം തടയണ പ്രദേശത്തും വലിയ ടൂറിസം സാദ്ധ്യതയുണ്ട്. ജില്ലയിലെ മറ്റ് ടൂറിസം പദ്ധതികളുമായി ബന്ധപ്പെടുത്തി ടൂറിസം ശൃംഖലയുണ്ടാക്കും. ഉദുമ ഗവ. കോളേജ് ആധുനിക കോഴ്സുകൾ ആരംഭിച്ച് ശക്തിപ്പെടുത്തും.
ആരോഗ്യമേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ചട്ടഞ്ചാലിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓക്സിജൻ പ്ലാന്റ് അതിവേഗം പൂർത്തിയാക്കാൻ ഇടപെടും. ടാറ്റാ ആശുപത്രി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കും. മുളിയാറിൽ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം വേഗത്തിൽ പൂർത്തിയാക്കും. ബജറ്റ്, കാസർകോട് പാക്കേജ്, കിഫ്ബി, കേന്ദ്ര ഏജൻസികൾ എന്നിവ മുഖേനയുള്ള ഫണ്ടുകൾ സമാഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കും. അയ്യായിരത്തോളം വോട്ടിന് ജയിക്കുമെന്നാണ് കരുതിയതെങ്കിലും 13,322 വോട്ടാണ് ഭൂരിപക്ഷം. എൽ.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം, കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന വികസനം, പൊതുസമൂഹത്തിന്റെ പിന്തുണ,എൽ.ഡി.എഫ് സംഘടനാ സംവിധാനത്തിന്റെ മികവ് എന്നിവയാണ് തനിക്ക് ലഭിച്ച വിജയമെന്നും അദ്ദേഹം വ്യക്തമാക്കി..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |