കണ്ണൂർ: പുതിയ അദ്ധ്യയനവർഷത്തിന് തുടക്കം കുറിക്കാൻ പ്രവേശനോത്സവം ഒരുക്കി വിദ്യാലയങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനായാണ് പ്രവേശനോത്സവം . ഓൺലൈൻ ക്ലാസുകൾകൊണ്ടുമാത്രം ഒരു അദ്ധ്യയനവർഷം പൂർത്തിയാക്കിയ അനുഭവം ഇക്കുറിയും ആവർത്തിക്കും എന്നാൽ. സ്കൂൾതലത്തിൽ സമഗ്രമായ ഓൺലൈൻ പഠനം നടപ്പാക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
നാളെ നടക്കുന്ന സ്കൂൾതല പ്രവേശനോത്സവത്തിൽ അദ്ധ്യാപകരും ചുരുക്കം വിദ്യാർത്ഥി പ്രതിനിധികളുമാണ് സ്കൂളുകളിൽ നേരിട്ട് പങ്കെടുക്കുക. ബാക്കിയുള്ളവർക്ക് സൂം വഴി പ്രവേശനോത്സവം കാണാം. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ ക്ലാസ്തല പ്രവേശനോത്സവങ്ങളും നടക്കും. ജില്ലാ പഞ്ചായത്ത് ഒരുക്കുന്ന വിപുലമായ ജില്ലാതല പ്രവേശനോത്സവവും നാളെ നടക്കും.
വളണ്ടിയർമാർ പുസ്തകമെത്തിക്കും ; യൂണിഫോമും
ജില്ലയിൽ സ്കൂളുകളിലേക്കുള്ള പാഠപുസ്തകവിതരണം 92 ശതമാനം പൂർത്തിയായി. ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ നൂറുശതമാനവും സ്കൂളുകളിലെത്തി. ഒമ്പതാം ക്ലാസിലെ പുസ്തകം അടുത്ത ദിവസം എത്തും. പത്തിലെ ചില പുസ്തകങ്ങൾ ഒഴികെ ബാക്കിയെല്ലാം സ്കൂളുകളിലെത്തി. രക്ഷിതാക്കൾ അടക്കമുള്ള വാർഡുതല സന്നദ്ധവളണ്ടിയർമാരാണ് പുസ്തകങ്ങൾ വിദ്യാർഥികളുടെ വീട്ടിലെത്തിക്കുന്നത്.ആദ്യഘട്ടത്തിൽ ബ്രിഡ്ജ് കോഴ്സായിരിക്കും. കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങളെക്കുറിച്ച് കുട്ടികൾക്കുള്ള അറിവ് പരിശോധനയും ആദ്യം നടക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസലിംഗ് ക്ലാസുകളും നടക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽവഴി ഇത് സംപ്രേഷണംചെയ്യും. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സൗജന്യ യൂണിഫോമും സ്കൂളിലെത്തി. ആറ്, ഏഴ്, എട്ട് ക്ലാസു ളിലെ യൂണിഫോം അടുത്ത ദിവസങ്ങളിൽ എത്തും .
ജില്ലയിൽ ഓൺലൈൻ പഠന സംവിധാനങ്ങളില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. പഠന സൗകര്യം ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങൾ ഉടൻ ലഭ്യമാക്കും-
ടി.പി.വേണുഗോപാലൻ,ജില്ലാ കോ- ഓർഡിനേറ്റർ,
സമഗ്രശിക്ഷ കേരളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |