പഴയങ്ങാടി: പത്തിരുപതു വർഷം മുമ്പ് റോഡ് വികസനത്തിന്റെ പേരിൽ പിഴുതെറിഞ്ഞ കണ്ടൽക്കാടുകളെ കണ്ട് മനസിടിഞ്ഞ് പുഴയിലിറങ്ങി പൊക്കുടൻ നട്ട കണ്ടൽ ചെടികളടക്കം നാശത്തിന്റെ വക്കിൽ. മുട്ടുകണ്ടി റോഡിനോട് ചേർന്ന് പഴയങ്ങാടി പുഴയിൽ പടർന്നു പന്തലിച്ച് കിടക്കുന്ന കണ്ടൽസമൃദ്ധിയുടെ കടക്കലാണ് വലിച്ചെറിയുന്ന മാലിന്യം നാശം വിതയ്ക്കുന്നത്. പൊക്കുടൻ നട്ട കണ്ടൽ ചെടികളടക്കം വലിയ കണ്ടൽ പരപ്പാണ് പഴയങ്ങാടി പുഴയോരത്തുള്ളത്.
കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ ഉള്ള മേഖലകളാണ് മാടായി, ഏഴോം, പട്ടുവം, ചെറുകുന്ന്, കുഞ്ഞിമംഗലം, കണ്ണപുരം, മാട്ടൂൽ പഞ്ചായത്തുകൾ. അതിമനോഹരമായി സമൃദ്ധമായി കിടക്കുന്ന ഈ കണ്ടൽക്കാടിലേക്കാണ് പ്ളാസ്റ്റിക്കും കോഴി മാലിന്യവും അടക്കം തള്ളുന്നത്.
പ്രകൃതിയുടെ വിസ്മയവും സംരക്ഷകരുമായ കണ്ടൽക്കാടുകൾ പൂർണ്ണമായും സംരക്ഷിക്കാൻ ഈ മേഖലയെ കണ്ടൽ ഹെറിറേജ് സെന്ററായി ഉയർത്തണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. ഇതെ തുടർന്ന് മുൻ വനം വകുപ്പ് മന്ത്രി രാജു കണ്ടൽ പരപ്പുകൾ സന്ദർശിച്ചിരുന്നു.
പുഴയുടെ കരയിൽ നിന്ന് വ്യാപിച്ചു കിടക്കുന്ന കണ്ടൽപ്പരപ്പുകൾ വിവിധയിനം പറവകളുടെ പറുദീസ കൂടിയാണ്. ചെറുതും വലുതുമായ ആയിരക്കണക്കിന് പക്ഷികളാണ് ഈ സങ്കേതത്തിൽ ഉള്ളത് .നാടൻ കൊക്കുകൾ മുതൽ നീർപക്ഷികളിൽ ഏറ്റവും വലിയ പക്ഷിയായ കണ്ടിയപ്പൻ കൊക്ക് വരെ ഇവിടെ ഉണ്ട്. രാവിലെ പക്ഷികൾ കൂടു വിടുന്നതും വൈകീട്ട് ചേക്കേറാൻ വരുന്നതും മനോഹരമായ കാഴ്ചയാണ്.
വന്നില്ല ഒരു ജനകീയ പദ്ധതിയും
ജനപങ്കാളിത്തത്തോടെ കണ്ടൽ സംരക്ഷണം ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതിക്ക് രൂപം കൊടുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഒന്നും നടപ്പിലായില്ല. പഴയങ്ങാടിയിലെ കണ്ടൽപ്പരപ്പുകൾക്ക് അടുത്തായിട്ടാണ് ടൂറിസം വകുപ്പിന്റെ റിവർ വ്യൂ പാർക്ക് സ്ഥിതി ചെയ്യുന്നത്. പറവകളുടെ ആവാസകേന്ദ്രം കൂടിയായ കണ്ടൽപ്പരപ്പ് അടക്കമുള്ള കണ്ടൽക്കാടുകൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |