ചീമേനി: കാസർകോട് ജില്ലയിലെ കയ്യൂർ-ചീമേനി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരുമ്പട്ട റോഡ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായതിൽ നാടാകെ ആഹ്ലാദത്തിൽ. 1959ൽ ചന്ദ്രഭാനു കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്ത പാലം അഞ്ചര പതിറ്റാണ്ടിനു ശേഷമാണ് യാഥാർത്ഥ്യമാകുന്നത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കാര്യങ്കോട് പുഴയിൽ 9.9 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്.
തേജസ്വിനി പുഴയ്ക്ക് പെരുമ്പട്ട കടവിൽ പാലം എന്ന നാട്ടുകാരുടെ ആവശ്യം നിറവേറ്റാനായി പത്തുവർഷം മുമ്പേ പ്രാദേശിക കമ്മിറ്റി രൂപീകരിച്ചിരുന്നു. വേനൽക്കാലത്ത് മരം കൊണ്ടുള്ള താൽക്കാലിക നടപ്പാലം നിർമിച്ചാണ് ഇരുകരയിലുമുള്ളവർ പുഴ കടന്നിരുന്നത്. എന്നാൽ മഴക്കാലത്ത് പുഴയിലെ ഒഴുക്ക് ശക്തമാകുന്നതോടെ അപകടം ഭയന്ന് മരപ്പാലം പൊളിച്ചു മാറ്റുകയാണ് പതിവ്. കടത്തുതോണിയെയും ജനങ്ങൾ ആശ്രയിച്ചിരുന്നു. വാഹന സൗകര്യമില്ലാതിരുന്ന കാലത്ത് മലയോരത്തേക്കുള്ള കവാടമായിരുന്നു പെരുമ്പട്ട. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ പഞ്ചായത്തുകളിലെ ജനങ്ങൾ പട്ടണങ്ങളിൽ വന്ന് സാധനം വാങ്ങി കാര്യങ്കോടുനിന്നും ബോട്ടിലാണ് പെരുമ്പട്ടയിലെത്തിയിരുന്നത്. അവിടുന്ന് തലച്ചുമടായാണ് സാധനം വിവിധ സ്ഥലങ്ങളിലെത്തിക്കുക.
പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ ഭീമനടി, കുന്നുംകൈ, കടുമേനി തുടങ്ങിയ മലയോര പ്രദേശത്തുള്ളവർക്ക് ചീമേനി, ചെറുവത്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്താൻ സാധിക്കും. നിലവിൽ കാക്കടവ്, ചാനടുക്കം വഴി ചുറ്റിയാണ് ചീമേനിയിലെത്തുന്നത്. ചീമേനി എൻജിനിയറിംഗ് കോളജ്, പള്ളിപ്പാറ അപ്ലൈഡ് സയൻസ് കോളജ്, കയ്യൂർ ഗവ. ഐ.ടി.ഐ, ചീമേനി ജി.എച്ച്.എസ്.എസ്, ചീമേനി തുറന്ന ജയിൽ, എളേരിത്തട്ട് ഇ.കെ നായനാർ ഗവ. കോളജ്, ഭീമനടി വനിത ഗവ. ഐ.ടി.ഐ, വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ്, പെരുമ്പട്ട സ്‌കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും പാലം ഏറെ ഉപകരിക്കും.
2018ൽ തുടങ്ങിയ നിർമ്മാണം
അപ്രോച്ച് റോഡിനായുള്ള സ്ഥലം സമീപവാസികൾ സൗജന്യമായി നൽകിയിരുന്നു. നൂറുമീറ്റർ നീളമുള്ള പെരുമ്പട്ട പാലത്തിന്റെ പ്രവൃത്തി 2018 ഡിസംബർ 16 നാണ് ആരംഭിച്ചത്. രണ്ടുവർഷത്തിനകം തന്നെ പാലം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ നിർമ്മാണം വൈകുകയായിരുന്നു. 2016 ൽ പുതിയ സർക്കാർ അധികാരമേറ്റശേഷം 2017-ലാണ് പാലത്തിനുള്ള ഭരണാനുമതി ലഭിച്ചത്. പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി 800 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണവും പൂർത്തിയായി വരുന്നു. 25.32 മീറ്റർ വരുന്ന നാലു സ്പാനുകളാണ് പാലത്തിനുള്ളത്. വീതി 11.50 മീറ്റർ. ഇതിൽ 7.50 മീറ്റർ കാര്യേജ്‌വേയും ഇരു ഭാഗങ്ങളിലുമായി 1.50 മീറ്റർ വീതം നടപ്പാതയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |