അഞ്ചരക്കണ്ടി: ഒരു നാടിന്റെ സ്വൈര്യവും സമാധാനവും നഷ്ടപ്പെടുത്തിയ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ താറാവുകൾ പണി തുടങ്ങിയതോടെ ചെമ്പിലോട് പ്രദേശത്തുകാർക്ക് ആശ്വാസം . എല്ലാ വീടുകളിലും താറാവുകളെ നൽകുകയാണ് ആഫ്രിക്കൻ ഒച്ചുകളെ അകറ്റാൻ പഞ്ചായത്ത് അധികൃതർ കണ്ട പ്രകൃതി സൗഹൃദ മാർഗം. അതിൽ ഒരു പരിധി വരെ പഞ്ചായത്ത് വിജയിച്ചുവെന്നു വേണം കരുതാൻ. അഞ്ച് വീതം താറാവുകളെയാണ് ഓരോ വീട്ടിലും ആദ്യഘട്ടത്തിൽ നൽകിയത്. ആലപ്പുഴയിലെ സ്വകാര്യ നേഴ്സറിയിൽനിന്നുമാണ് 60 ദിവസം പ്രായമായ താറാവ് കുഞ്ഞുങ്ങളെ പഞ്ചായത്ത് വാങ്ങിയത്.
ഒച്ചിന്റെ ലാർവയും ചെറുകുഞ്ഞുങ്ങളും താറാവിന്റെ ഇഷ്ട ഭക്ഷണമാണ്. കാർഷിക വിളകൾ മുതൽ സിമന്റ് ഭിത്തി വരെ തിന്നുനശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ മെനഞ്ചറ്റിസ്, ഇസ്നോഫീലിയ തുടങ്ങിയ രോഗങ്ങൾ പകർത്താനും കാരണമാകുന്നുണ്ട്. കോൺക്രീറ്റ് കെട്ടിടങ്ങൾക്കും ഇവ ഭീഷണിയാണ്. എല്ലാ വീടുകളിലും താറാവുകൾ വളരുന്നതോടെ ആഫ്രിക്കൻ ഒച്ചിന്റെ വംശവർദ്ധന തടയാനാവും. ഒപ്പം സമാന്തരമായി മുട്ട, ഇറച്ചി ഉൽപ്പാദനത്തിലും മുന്നേറ്റമുണ്ടാവും.
താറാവുകളുടെ വിതരണോദ്ഘാഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ .ദാമോദരനാണ് നിർവഹിച്ചത്.
വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുന്നതിനൊപ്പം എല്ലാ വീടുകളിലും ഭക്ഷ്യസുരക്ഷയുടെ മാർഗം പരീക്ഷിക്കുകയുമാണ് ഈ നാട്. ചെമ്പിലോട് പഞ്ചായത്തിലെ ചക്കരക്കല്ല്, മൗവ്വഞ്ചേരി, കണയന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും താറാവുവളർത്താൻ ഒരുങ്ങുകയാണ് പഞ്ചായത്ത് ഭരണസമിതി.
അക്രമികളിൽ പ്രധാനി
ലോകത്തെ 100 അതിനികൃഷ്ട അക്രമിജീവിവർഗങ്ങളിൽ ഒന്നാണ് ഭീമൻ ആഫ്രിക്കൻ ഒച്ച്. കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ശല്യം രൂക്ഷമായിക്കഴിഞ്ഞു. കാർഷിക വിളകൾ അടക്കമുള്ള വിവിധ സസ്യങ്ങളെ ആക്രമിക്കുന്നതിനാലും കുടിവെള്ള സ്രോതസ്സുകൾ, വീടുകളിലെ തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തി അവയുടെ കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കും ചത്ത ഒച്ചുകൾ അസഹ്യമായ ദുർഗന്ധത്തിനും ഇടയാക്കും.
അക്കാറ്റിന ഫൂലിക്ക എന്നാണ് ശാസ്ത്രനാമം
കിഴക്കൻ ആഫ്രിക്കയുടെ തീരപ്രദേശങ്ങളിലെ ദ്വീപുകളിൽനിന്നാണ് ഇവ എത്തിയത്. 1847ൽ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിൽ ആദ്യമായി ഇവയെ കണ്ടെത്തിയത് 1970കളിൽ പാലക്കാട് പ്രത്യക്ഷപ്പെട്ട ഇവ 2005 മുതൽ വീണ്ടും കേരളത്തിൽ എല്ലായിടത്തും എത്തിപ്പെടുകയായിരുന്നു.
ഒരു നാടിന്റെ സമാധാനം തകർക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ ഇല്ലാതാക്കാൻ കണ്ടുപിടിച്ച ഒരു പരിസ്ഥിതി സൗഹൃദ മാർഗമാണ് താറാവ് വളർത്തൽ. എല്ലാ വീടുകളിലും താറാവുകളെ എത്തിക്കാനാണ് ആലോചിക്കുന്നത്. ഇവയുടെ ശല്യത്തിൽ നിന്നു രക്ഷ നേടുന്നതിനപ്പുറം ഒരു വരുമാനമാർഗം കൂടിയായി താറാവ് വളർത്തൽ മാറുന്നു-സി. പ്രസീത,വൈസ് പ്രസിഡന്റ് ,ചെമ്പിലോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |