കണ്ണൂർ: ഒരു യാത്രക്കാരനായി ഏഴു കിലോമീറ്റർ തിരിഞ്ഞോടിയ കെ.എസ്.ആർ.ടി.സി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. സഹപ്രവർത്തക മുതുകത്ത് അടിക്കാൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയ ട്രാഫിക് കൺട്രോൾ ഇൻസ്പെക്ടറാണ് ഇത്തവണ കെ. എസ്.ആർ.ടി.സിയുടെ 'മാതൃകാനടപടി'ക്ക് വിധേയനായത്. ഇതേ തുടർന്ന് തൃശ്ശൂർ ട്രാഫിക് കൺട്രോൾ ഇൻസ്പെക്ടർ കെ.എ. നാരായണനെ ഒറ്റയടിക്ക് കണ്ണൂരിലേക്ക് സ്ഥലം മാറ്റി.
അവധി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊള്ളാത്ത അടിയിലും നാടുകടത്തലിലും കലാശിച്ചത്. ഒരു പക്ഷെ അടി കൊണ്ടിരുന്നെങ്കിൽ നടപടിയുണ്ടാകില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. അടികൊള്ളാത്തത് വലിയ സംഭവമാക്കി ആഘോഷിക്കുകയാണ് സമൂഹമാദ്ധ്യമങ്ങളും സഹപ്രവർത്തകരും. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനി സ്ട്രേഷൻ) ഇറക്കിയ ഉത്തരവ് ഇങ്ങനെ: ഇൻസ്പെക്ടർ നാരായണൻ സഹപ്രവർത്തകരുമായി കാന്റീനിനു സമീപം സംസാരിച്ചു കൊണ്ടു നിൽക്കെ വനിതാ ജീവനക്കാരി എത്തി ലീവിനെ കുറിച്ച് സംസാരിക്കുകയും തുടർന്ന് അടിക്കുകയും ഒഴിഞ്ഞു മാറിയതിനാൽ നിലത്ത് വീഴുകയും ചെയ്തു. സൂപ്പർവൈസറി തസ്കികയിലുള്ള നാരായണൻ മറ്റു ജീവനക്കാർക്ക് മാതൃകയാകേണ്ടയാളാണ്.
എന്നാൽ വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ച് പൊതുജനമദ്ധ്യത്തിൽ കൈയേറ്റം ചെയ്യുന്ന തരത്തിൽ എത്തിക്കുകയും കോർപ്പറേഷന്റെ സൽപ്പേരിന് കളങ്കം വരുത്തുകയും ചെയ്തതിനാൽ കണ്ണൂർ യൂണിറ്റിലേക്ക് സ്ഥലം മാറ്റി ഉത്തരവാകുന്നു.
തല്ല് കൊണ്ടിരുന്നെങ്കിൽ സ്ഥലം മാറ്റം ഒഴിവാകുമായിരുന്നോ എന്നാണ് ജീവനക്കാരിൽ പലരും ഇതിനോടു പ്രതികരിച്ചത്. ലീവ് അനുവദിക്കുന്നതിൽ നീതികേടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും ഒരു വിഭാഗം ജീവനക്കാർ പറയുന്നു.
കഴിഞ്ഞ ദിവസം കാളപെറ്റെന്നു കേട്ടപ്പോൾ കെ. എസ്. ആർ.ടി.സി അധികൃതർ കയറെടുത്ത സംഭവത്തിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഒരു യാത്രക്കാരനു വേണ്ടി ഏഴു കിലോമീറ്റർ തിരിച്ചോടിയ സംഭവം കെ. എസ്. ആർ.ടി.സിയുടെ ചരിത്രത്തിൽ ഒരു പക്ഷെ ആദ്യത്തേതായിരിക്കും. എന്നാൽ എന്തിന് വേണ്ടിയാണ് ഓടിയതെന്ന് ഉത്തരവിട്ടവർക്കും കേട്ട കണ്ടക്ടർക്കും അറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |