ആലക്കോട് : മലയോരമേഖലയിലെ കർഷകർക്ക് കാട്ടുപന്നി ശല്യം എന്നും തലവേദനയാണ്. കൃഷിയിടങ്ങളിൽ കടന്നുകയറി നാശനഷ്ടങ്ങൾ വരുത്തിയാലും കണ്ടുനിൽക്കേണ്ടിവരുന്ന അവസ്ഥയിൽ കാട്ടുപന്നികളെ ഓടിക്കാൻ കാഞ്ഞിരച്ചെത്തിയെന്ന ചെടി മതിയാകുമെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് ആലക്കോട് പാത്തൻപാറയിലെ ചിറ്റേട്ട് ജോസ് .
അഞ്ച് ഏക്കർ വരുന്ന തന്റെ കൃഷിയിടത്തിൽ കാട്ടുപന്നികളെ തുരത്താൻ നിരവധി പരീക്ഷണങ്ങൾ നടത്തിയെങ്കിലും പ്രയോജനപ്പെടാത്തിടത്ത് കാഞ്ഞിരച്ചെത്തി ഫലപ്രദമായിരുന്നുവെന്ന് ഈ അറുപതുകാരൻ പറയുന്നു. ചെറുകുന്ന് സ്വദേശിയായ ഒരാളിൽ നിന്ന് സംഘടിപ്പിച്ച കാഞ്ഞിരചെത്തി നട്ടുപിടിപ്പിക്കുകയായിരുന്നു ജോസ്. ഒരുവർഷം കഴിഞ്ഞപ്പോഴേയ്ക്കും കുരുമുളക് വള്ളി പോലെ ഇവ പടർന്നു. കഴിഞ്ഞ നാലുകൊല്ലമായി കാട്ടുപന്നികൾ ഈ വഴി വന്നിട്ടില്ലെന്ന് ജോസ് പറഞ്ഞു.
സൂക്ഷിക്കാനുമുണ്ട്
കാഞ്ഞിരചെത്തിയുടെ ഇല വളർത്തുമൃഗങ്ങളുടെ മരണകാരണമായേക്കാം എന്നതാണ് അപകടം. കൃഷിയിടത്തിന്റെ അതിരിലും വളർത്തു മൃഗങ്ങളുടെ സാന്നിധ്യമില്ലാത്തയിടത്തും മാത്രമെ ഇവ നട്ടുപിടിപ്പിക്കാൻ പാടുള്ളുവെന്നാണ് ഈ മലയോരകർഷകന്റെ ഉപദേശം. ഇവയുടെ ഇലകളിലും വേരുകളിലും വിഷാംശമുള്ളതിനാലാകാം കാട്ടുപന്നികൾ ഇതിനെ ഭയക്കുന്നതെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |