കണ്ണൂർ:ട്രോളിംഗ് നിരോധനം കഴിയുന്നതോടെ ആഹ്ളാദത്തിലാകുന്ന പതിവ് തീരദേശത്ത് ഇക്കുറി തെറ്റി. 52 ദിവസത്തിന് ശേഷം കടലിൽ ഇറങ്ങാൻ അനുവാദം ലഭിച്ചിട്ടും ചുരുക്കം ബോട്ടുകൾ മാത്രമാണ് ഇതിന് തയ്യാറായത്.അടുത്ത മാസം തൊട്ടെ ഇറക്കുന്നുള്ളുവെന്നാണ് പല ബോട്ടുടമകളും പറയുന്നത്. ഒന്നും രണ്ടും പ്രശ്നങ്ങളല്ല, മത്സ്യതൊഴിലാളികളും ബോട്ടുടമകളും ഇപ്പോൾ അഭിമുഖീകരിക്കുന്നത് ഈ മേഖലയുടെ നിലനിൽപ്പിനെ തന്നെ താറുമാറാക്കുന്ന ഒരു പിടി പ്രശ്നങ്ങളെയാണ്.
കഴിഞ്ഞ വർഷം ലിറ്ററിന് 67 രൂപയുണ്ടായിരുന്ന ഡീസലിന് ഇപ്പോൾ 94 രൂപയാണ്. 27 രൂപയുടെ അധികബാദ്ധ്യത. കൊവിഡും ട്രോളിംഗ് നിരോധനവും കാരണം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് ഇന്ധനവില വർദ്ധനവ് കടുത്ത വെല്ലുവിളിയാവുകയാണ്.ബോട്ടുകളിൽ 70ശതമാനവും ഇതര സംസ്ഥാന തൊഴിലാളികളാണ്. കൊവിഡ് സാഹചര്യത്തിൽ ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. ബോട്ടുകളിൽ പോകാൻ തൊഴിലാളികളെ കിട്ടാനില്ലെന്നും ഉടമകൾ പറയുന്നു.
മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ സബ്‌സിഡി വർദ്ധിപ്പിക്കണമെന്ന മത്സ്യതൊഴിലാളികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നിലവിൽ 25 ശതമാനമാണ് സബ്‌സിഡി. അഞ്ച് വർഷം മുമ്പ് മണ്ണെണ്ണക്ക് 48 രൂപയായിരുന്നപ്പോളാണ് ഈ നിരക്ക് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ലിറ്റർ മണ്ണെണ്ണക്ക് വില 90 രൂപയോളം വിലയുണ്ട്. സിവില്‍ സപ്ലൈസ് മുഖേന മുൻകാലങ്ങളില്‍ മാസം 200 ലിറ്റർ മണ്ണെണ്ണ നല്‍കിയിരുന്നിടത്ത് ഇപ്പോൾ 48 ലിറ്റർ മാത്രമെ നൽകുന്നുള്ളു. മത്സ്യബന്ധനയാനങ്ങളുടെ രജിസട്രേഷൻ, ലൈസൻസ് ഫീ എന്നിവ പതിന്മടങ്ങായി വർദ്ധിക്കുകയും ചെയ്തു.
പൊളിച്ചു വിറ്റത് 15 ബോട്ടുകൾ
250 ബോട്ടുകളാണ് ഇപ്പോൾ അഴീക്കലിൽ ഉള്ളത്.അതിൽ കൊവിഡ് പ്രതിസന്ധിയും കടബാദ്ധ്യതയും കാരണം 15 ബോട്ടുകൾ പൊളിച്ചു വിറ്റു.ബാങ്കിൽ ലോൺ അടക്കാത്ത പ്രശ്നവും മറ്റ് കടബാദ്ധ്യതകളും കാരണം ബോട്ടുകളുടെ വിൽപ്പന ഇപ്പോൾ നടക്കുന്നില്ല . പത്തും പതിനഞ്ചും ലക്ഷം രൂപ വരുന്ന ബോട്ടുകൾ വെറും ഒന്നും രണ്ടും ലക്ഷം രൂപയ്ക്ക് പൊളിച്ച് വിൽക്കേണ്ടിവരുന്നു. ഒരു ബോട്ട് മെയിന്റനൻസ് ചെയ്യണമെങ്കിൽ ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ് ചിലവ്.വലിയ പണികൾക്കാണെങ്കിൽ 10 മുതൽ 20 ലക്ഷം രൂപ വരെയാകും. 15 ലക്ഷത്തിന്റെ ബോട്ടുകൾവെറും നാല് ലക്ഷം രൂപയ്ക്ക വിറ്റ് ലോണടച്ച ഉടമകൾ വരെ ഈ തീരത്തുണ്ട്.
കൊവിഡ് പ്രതിസന്ധി ക്കിടയിൽ ഇന്ധനവില വർദ്ധിച്ചത് താങ്ങാൻ കഴിയാത്തതാണ്.ട്രോളിംഗ് നിരോധനം കഴിഞ്ഞെങ്കിലും നിലവിൽ കടലിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്.പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആണ് സർക്കാർ ആനുകൂല്യം നൽകിവരുന്നത്
അഭിലാഷ്,ബോട്ടുടമ,അഴീക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |