കാസർകോട്: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സിൽ എഴുത്തുപരീക്ഷയും റാങ്ക് ലിസ്റ്റും തയ്യാറാക്കിയിട്ടും ഒരാളെ പോലും നിയമിക്കാതെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സംഭവത്തിൽ ഉദ്യോഗാർത്ഥിക്ക് 2,500 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. അറ്റൻഡർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്താതെ ലിസ്റ്റ് റദ്ദാക്കിയതിനെതിരെ ബദിയടുക്ക ചെടേക്കാലിലെ സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് നടപടി.
27 തസ്തികകളിലേക്കാണ് സെന്റർ ഫോർ മാനജ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപാർട്‌മെന്റ് മുഖേന മത്സര പരീക്ഷ നടത്താൻ തീരുമാനിച്ചത്. അതനുസരിച്ച് പത്രപരസ്യം നടത്തി ലഭിച്ച അപേക്ഷകളിൽ ഷോർട് ലിസ്റ്റ് ചെയ്തവർക്കായി 2017 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ എഴുത്തുപരീക്ഷയും നടത്തി. തുടർന്ന് ഓരോ തസ്തികയ്ക്കും തയ്യാറാക്കിയ പൊസിഷൻ ലിസ്റ്റ് വെബ് സൈറ്റിൽ 2017 ഡിസംബർ മാസം പ്രസിദ്ധികരിച്ചുവെന്ന് ചെയ്തിരുന്നുവെന്ന് നോർക്ക റൂട്സ് സി .ഇ .ഒ മനുഷ്യാവകാശകമ്മിഷന് റിപ്പോർട്ട് നൽകിയിരുന്നു. നോർക്ക റൂട്സിന്റെ 52ാമത് ഡയറക്ടർ ബോർഡ് യോഗം ചേർന്നാണ് നിയമനം നടത്താൻ തീരുമാനിച്ചത്. എന്നാൽ നിയമനം സംബന്ധിച്ച് മുൻകൂർ അനുമതി വാങ്ങിയില്ലെന്നതടക്കമുള്ള പ്രശ്നങ്ങൾ സബ് കമ്മിറ്റി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിയമന നടപടി സുതാര്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് 2020 ജനുവരി 16നാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കാൻ തീരുമാനിച്ചത്.
ഉദ്യോഗാർത്ഥികളിൽ നിന്നും പരീക്ഷാഫീസ് വാങ്ങാത്തതിനാൽ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ ധാർമ്മികമായി തെറ്റില്ലെന്ന നോർക്ക റൂട്സ് ചീഫ് എക്സിക്യൂടീവ് ഓഫീസറുടെ കണ്ടെത്തൽ അപഹാസ്യവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കമ്മിഷൻ വിലയിരുത്തി. പരീക്ഷ എഴുതാൻ രണ്ട് ദിവസങ്ങളിലായി കാസർകോട്ട് നിന്നും കോഴിക്കോട് പോയതിൽ വലിയൊരു തുകയും സമയവും നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഹരജിക്കാരൻ വ്യക്തമാക്കി. നിയമനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉദ്യോഗാർത്ഥിയുടെ പരാതി പരിഹാക്കാൻ കഴിയില്ലെങ്കിലും പരാതിക്കാന് യാത്രാ ചെലവിനത്തിൽ 2500 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി നൽകണമെന്നാണ് നോർക്ക റൂട്സ് സി. ഇ. ഒ യോട് മനുഷ്യാവകാശകമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |