കാഞ്ഞങ്ങാട്: ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ബയോഫ്ളോക്ക് മത്സ്യകൃഷി കർഷകർക്ക് സമ്മാനിച്ചത് ലക്ഷങ്ങളുടെ ബാദ്ധ്യത. ഉത്പാദന ചെലവിന്റെ 40 ശതമാനവും സബ്സിഡിയായി ലഭിക്കുമെന്നും ഓരോ ആറുമാസം കൂടുമ്പോഴും ലക്ഷങ്ങൾ വരുമാനമായി ലഭിക്കുമെന്നുമുള്ള വാഗ്ദാനത്തിൽ മയങ്ങി ലോക്ക് ഡൗൺ കാലത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിലേക്കിറങ്ങി കടക്കെണിയിലായവർ നിരവധിയാണ്. ഉയർന്ന ഉത്പാദന ചെലവും മത്സ്യകുഞ്ഞുങ്ങളുടെ ലഭ്യതക്കുറവും വിപണിയുടെ അഭാവവുമെല്ലാമായി കടുത്ത പ്രതിസന്ധിയിലാണിന്ന് ബയോഫ്ളോക്ക് മത്സ്യക്കൃഷിക്കാർ.
സാധാരണ 20,000 ലിറ്റർ ടാങ്കിൽ 50-80 വരെ തിലോപ്പിയ മത്സ്യകുഞ്ഞുങ്ങളെ വളർത്തുമ്പോൾ ബയോഫ്ളോക്ക് ടാങ്കിൽ 1250 എണ്ണം വരെ വളർത്താമെന്നതായിരുന്നു പ്രധാന ആകർഷണം. 4.80 ലക്ഷം രൂപയാണ് പദ്ധതിയുടെ നിർമ്മാണചെലവായി സർക്കാർ കണക്കാക്കിയിരുന്നെങ്കിലും ഏഴു മുതൽ 12 ലക്ഷം വരെ പല കർഷകർക്കും ചിലവ് വന്നു. വൈദ്യുതിചാർജിനത്തിൽ 25,000 രൂപയാണ് പറഞ്ഞിടത്ത് 42,000 രൂപയിൽ കുറയാത്ത ബില്ല് ലഭിക്കുന്നുവെന്നും കർഷകർ പറയുന്നു. ഒരു കിലോഗ്രാം തീറ്റയ്ക്ക് 38 രൂപ സർക്കാർ നിശ്ചയിച്ചിടത്ത് കർഷകർക്ക് ലഭിക്കുന്നത് 60 രൂപയ്ക്കും. ഗുണനിലവാരം കുറഞ്ഞ മത്സ്യകുഞ്ഞുങ്ങളിൽ 20 ശതമാനം വേണ്ടത്ര വളർച്ചെയെത്തില്ലെന്ന് ഫിഷറീസ് അധികൃതർ പറയുമ്പോൾ നഷ്ടം ഇതിലുമേറുമെന്നാണ് കർഷകരുടെ അനുഭവം.
വെല്ലുവിളികളെ അതിജീവിച്ച് മത്സ്യങ്ങളെ വളർത്തിയാൽ വിപണി കിട്ടാത്ത അവസ്ഥയുമുണ്ട്. പ്രാദേശിക തലത്തിലുള്ള കൂട്ടായ്മകളിലൂടെയാണ് വിൽപന നടക്കുന്നത്.കിലോയ്ക്ക് 300 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ കർഷകർക്ക് ലാഭം കിട്ടുകയുള്ളു. ആന്ധ്രയിൽ നിന്നും എത്തുന്ന തിലോപ്പിയ നൂറു രൂപയ്ക്ക് ലഭിക്കുന്നതും ഇവർ നേരിടുന്ന വെല്ലുവിളിയാണ്.മത്സ്യപരിപാലനം സംബന്ധിച്ച് കർഷകർക്ക് യാതൊരു ട്രെയിനിംഗും ഫിഷറീസ് വകുപ്പ് നൽകുന്നില്ല. രാജ്യത്താകെ മത്സ്യകുഞ്ഞുങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നത്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതു കൊണ്ടാണ് കർഷകർക്ക് യഥാസമയം പരിശീലനം നൽകാൻ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
.ഇത് ബാലചന്ദ്രന്റെ അനുഭവം
പെരിയ സ്വദേശി പി.വി.ബാലചന്ദ്രൻ ഏഴു ടാങ്കുകളാണ് ബയോഫ്ളോക്ക് മത്സ്യക്കൃഷിയ്ക്കായി സ്ഥാപിച്ചത്. ജനുവരി മുതൽ കാത്തിരുന്ന ബാലചന്ദ്രന് മാർച്ചിലാണ് 2500 കുഞ്ഞുങ്ങളെ ലഭിച്ചത് രണ്ടു ദിവസത്തിനുള്ളിൽ ഇതിൽ 2000 എണ്ണവും ചത്തുപോയി. ഏഴുലക്ഷം രൂപ അടിസ്ഥാന സൗകര്യമൊരുക്കാൻ ബാലചന്ദ്രന് ചെലവായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |