കണ്ണൂർ: ഉറവിട ജൈവമാലിന്യ സംസ്‌കരണത്തിന് വീടുകളിലേക്ക് നൽകിയ മാലിന്യപ്ലാന്റുകളിൽ മിക്കതും ഉപയോഗശൂന്യമായി. വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത് നിർത്തലാക്കി ഉറവിടത്തിൽ മാലിന്യ സംസ്‌കരണം നടത്താൻ സ്ഥാപിച്ച ഈ പ്ളാന്റുകൾ പലയിടത്തും മീൻ വളർത്തുവാനും മറ്റാവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ഇവയിൽ അധികവും കേടായിക്കിടക്കുകയുമാണ്.
ബയോബിൻ, റിംഗ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, ബക്കറ്റ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റർ പോട്ട് എന്നിവയാണ് വീടുകളിൽ മാലിന്യസംസ്കരണത്തിന് നൽകിയിരുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ പ്ലാന്റ് സ്ഥാപിച്ചതിനു ശേഷം കൃത്യമായ പരിശോധനയോ ബോധവത്കരണമോ നടക്കാതിരുന്നതാണ് പദ്ധതി പരാജയപ്പെട്ടതിനു പിന്നിൽ.
ഉപകരണങ്ങൾ നൽകി ഏജൻസി തടിയൂരി
തദ്ദേശസ്ഥാപനങ്ങൾ ഉപകരണങ്ങൾ ഉപഭോക്താക്കൾക്കു നൽകുന്നതിനു മുമ്പ് ഇവയുടെ പ്രവർത്തനത്തെ കുറിച്ച് കൃത്യമായ ക്ലാസ് നൽകേണ്ടതുണ്ട്. വിതരണം ചെയ്ത ഏജൻസിക്കാണ് ക്ളാസ് നൽകേണ്ടതിന്റെ ചുമതല. ഉപകരണം പ്രവർത്തിക്കുന്നില്ലെങ്കിൽ അധികൃതർ അത് ബന്ധപ്പെട്ട വിതരണ കമ്പനികളെ അറിയിക്കേണ്ടതുണ്ട്. മാലിന്യസംസ്‌കരണ പ്ലാന്റുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനും തദ്ദേശസ്ഥാപനത്തിന് അധികാരമുണ്ട്. എന്നാൽ എവിടെയും ഈ അധികാരം ഉപയോഗപ്പെടുത്തുന്നില്ല. ഇടാൻ പാടില്ലാത്ത മാലിന്യങ്ങൾ നിക്ഷേപിച്ചതിലൂടെയാണ് പലയിടത്തും പ്ളാന്റുകൾ കേടായതെന്നാണ് വിവരം.
159\1
കുറ്റിയാട്ടൂർ പഞ്ചായത്തിൽ 159 ഉപകരണങ്ങളിൽ ഒന്നു മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ജില്ലാ ശുചിത്വ മിഷനാണ് തദ്ദേശസ്ഥാപനങ്ങൾക്ക് മാലിന്യ സംസ്‌കരണ ഉപകരണങ്ങൾ നൽകുന്നത്. ബയോപ്ലാന്റ് 70 ശതമാനവും മറ്റുള്ളവ 90 ശതമാനവും സബ്‌സിഡി നിരക്കിലാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |