ചെറുവത്തൂർ : കൊവിഡ് കാരണം നിലച്ചിരുന്ന കളിയാട്ടങ്ങളടക്കമുള്ള ആചാര അനുഷ്ടാനങ്ങൾ പുനരാരംഭിക്കുമെന്ന സൂചന. ഇന്നലെ കാസർകോട് ചേർന്ന കൊവിഡ് കമ്മിറ്റി യോഗത്തിൽ വിവിധ ക്ഷേത്രങ്ങളുടെ അഭ്യർത്ഥന പരിഗണിച്ച് ചില കളിയാട്ടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ക്ഷേത്ര പരിധിയിലെ ദേവസ്ഥാനങ്ങളിൽ ഒറ്റക്കോലം കെട്ടിയാടാനുള്ള അനുമതിക്കായി തുരുത്തി നിലമംഗലം ഭഗവതി ക്ഷേത്രം ഭാരവാഹികൾ ജില്ലാകളക്ടർക്ക് നിവേദനം നൽകിയിരുന്നു. നീലേശ്വരം തെരു ശ്രീ അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വത്തിൽ ഒക്ടോബർ 28, 29 തീയതികളിൽ കളിയാട്ടത്തിനും കുട്ടമത്ത് പൊന്മാലം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നവംബർ ഏഴ് മുതൽ ഒമ്പത് വരെ നടക്കുന്ന കളിയാട്ടത്തിനും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിബന്ധനകളോടെ അനുമതി നൽകി. ശ്രീ നെല്ലിക്കാത്തുരുത്തി കഴകം നീലമംഗലത്ത് ഭഗവതി ക്ഷേത്രത്തിനു കീഴിലുള്ള കാരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം, ഓരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ ഒറ്റക്കോലം നടത്തുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
അവർക്ക് പ്രതീക്ഷയുടെ തുലാം
തുലാമാസം പത്തോടെയാണ് അത്യുത്തര കേരളത്തിലെ തെയ്യക്കാലത്തിന് തുടക്കം. കഴിഞ്ഞ രണ്ടുവർഷങ്ങൾ കൊവിഡ് മൂലം ഭൂരിഭാഗം ക്ഷേത്രങ്ങളിലും കളിയാട്ടം മുടങ്ങിയിരുന്നു. ഉത്തരമലബാറിലെ പ്രധാന ആരാധനാരീതിയാണ് ഇത്തരത്തിൽ മാറ്റിവെക്കപ്പെട്ടത്. ആരാധന മുടങ്ങിയതിന് പുറമെ ഇതുമായി ബന്ധപ്പെട്ട് കഴിയുന്ന കോലധാരികൾ,ആചാരസ്ഥാനീയർ എന്നിവരുടെ ജീവിതം വഴിമുട്ടിയിരുന്നു. ഇടവമാസത്തിന്റെ തുടക്കത്തോടെ അവസാനിക്കുന്ന കളിയാട്ടക്കാലത്ത് ലഭിക്കുന്ന തുക കൊണ്ട് വർഷം പിന്നിടുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. വിവിധകൂലിപ്പണിക്കായി ഇറങ്ങിയവർ നിരവധിയാണ്.കളിയാട്ടങ്ങൾക്ക് അനുമതി ലഭിച്ചതിൽ വലിയ ആശ്വാസമാണ് ഇവർ രേഖപ്പെടുത്തുന്നത്.
വിശ്വാസികളെ സംബന്ധിച്ച് ആഹ്ളാദകരമായ തീരുമാനമാണിത്. കളിയാട്ടങ്ങൾ മുടങ്ങിയത് വിശ്വാസികളിൽ വലിയ ദുഃഖമുണ്ടാക്കിയിരുന്നു. ഏറെ നിശബ്ദമായി കിടക്കുന്ന ക്ഷേത്രവും പരിസരവും ചെണ്ട മേളങ്ങൾ കൊണ്ടു മുഖരിതമാവുകയും, ആചാര-അനുഷ്ഠാനങ്ങൾ കൊണ്ട് സമ്പന്നമാവുകയും ചെയ്യുന്നതോടെ നാടിന് പുത്തൻ ഉണർവ്വുമുണ്ടാകും-കെ.വി അമ്പാടി, പ്രസിഡന്റ്, തുരുത്തി നിലമംഗലം ഭഗവതി ക്ഷേത്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |