മാഹിയിൽ മാത്രം ഒഴിഞ്ഞുകിടക്കുന്നത് 672 തസ്തികകൾ
മാഹി എംപ്ളോയ്മെന്റ് വഴി പത്തുവർഷമായി നിയമനമില്ല
മാഹി: ഒരു കാലത്ത് കേരളീയർ അസൂയയോടെ മാത്രം നോക്കിക്കണ്ടിരുന്ന കേന്ദ്രഭരണ പ്രദേശമായ മയ്യഴി ഇന്ന് പുതുച്ചേരി സർക്കാരിന്റെ കടുത്ത അവഗണനയിൽ. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രതീക്ഷകൾ ഇവിടെ അസ്തമിച്ചിരിക്കുകയാണ്. മാഹിയിൽ സർക്കാർ വകുപ്പുകളിൽ മാത്രം ഗ്രൂപ്പ് എയിൽ 59, ഗ്രൂപ്പ് ബി യിൽ 47, ഗ്രൂപ്പ് സിയിൽ 566 വീതം ഒഴിവുകളാണുള്ളത്.
പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല വിരമിക്കുന്ന ജീവനക്കാർക്ക് പകരം നിയമനവുമില്ല. വല്ലപ്പോഴും ആളറിയാതെ പുതുച്ചേരിയിൽ നടക്കുന്ന നിയമനങ്ങളിൽ മയ്യഴിക്കാർ പരിഗണിക്കപ്പെടുന്നുമില്ല. മാഹി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി പത്തു വർഷത്തിനുള്ളിൽ ഒരാളെ പോലും നിയമിച്ചിട്ടില്ല. മയ്യഴിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ മാഹി സ്പിന്നിംഗ് മിൽ, കഴിഞ്ഞ ഒന്നര വർഷക്കാലമായി അടച്ചിട്ട നിലയിലാണ്. അഞ്ഞൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഈ കുടുംബങ്ങളെല്ലാം പട്ടിണിയിലേക്ക് നീങ്ങുകയാണ്. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മിൽ വിറ്റൊഴിയാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നീക്കം. ഡ്രോൺ ഉപയോഗിച്ച് ഇതിന്റെ സ്ഥലം അളന്നുകഴിഞ്ഞു. വിദ്യാലയങ്ങളിൽ അദ്ധ്യാപക തസ്തികയിലും നിയമനം നടന്നിട്ട് നാളുകളായി.
നികുതി ഏകീകരണം വന്നതോടെ ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായിരുന്ന മയ്യഴിയുടെ നടുവൊടിഞ്ഞു. നികുതിയിളവുള്ള മദ്യം, പെട്രോൾ മേഖല മാത്രമാണ് പിടിച്ചുനിൽക്കുന്നത്. പട്ടികവിഭാഗ-പിന്നാക്ക സംവരണ ആനുകൂല്യം പോലും മയ്യഴിക്കാർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ എസ്.സി വിഭാഗത്തിൽപെടുന്ന മലയ, പുലയ വിഭാഗക്കാർ മയ്യഴിയിലെ പട്ടികയിൽ ഉൾപ്പെടുന്നില്ല. ഒ.ബി.സി. ലിസ്റ്റും ശോഷിച്ചുവരികയാണ്.
ഒഴിഞ്ഞുകിടപ്പാണ് കസേരകൾ
1ഫിഷറീസ് അസി: ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ
2സോഷ്യൽ വെൽഫെയർ അസി: ഡയറക്ടർ
3അക്കൗണ്ട് ആൻഡ് ട്രഷറീസ് ഡെപ്യൂട്ടി ഡയറക്ടർ
4ജില്ലാ വ്യവസായ കേന്ദ്രം ഓഫീസർ,
5ലേബർ ഇൻസ്പെക്ടർ
എങ്ങുമെത്താതെ പദ്ധതികൾ
1. പുഴയേയും കടലിനേയും ബന്ധിപ്പിക്കുന്ന വോക്ക് വേയുടെ രണ്ടാംഘട്ടം
2. അന്താരാഷ്ട്ര ഇൻഡോർ സ്‌റ്റേഡിയം
3. മിനി ഹാർബർ
4. മൂപ്പൻ സായ്പിന്റെ കുന്നിൻ മുകളിലെ വ്യു പോയന്റ്
5.ലൈറ്റ് ആൻഡ് സൗണ്ട് ഷോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |