കണ്ണൂർ: അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ഭീകരമായ പ്രളയത്തിന്റെയും മറ്റു പ്രകൃതി ദുരന്തങ്ങളുടെയും പുതിയപാഠങ്ങൾ പകർന്നു നൽകുന്ന റിട്ട. അദ്ധ്യാപകൻ കെ.പി. ബാലന്റെ'കേരളത്തിലെ ദുരന്ത നിവാരണം' എന്ന ഗ്രന്ഥം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 2018, 19 വർഷങ്ങളിലെ ദുരന്താനുഭവങ്ങൾ, ദുരന്തസാഹചര്യങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, ദുരന്തനിവാരണ മാർഗങ്ങൾ, ദുരന്തഘട്ടത്തിലെ പ്രത്യേകതകൾ, നടപടികൾ എന്നിവയെ ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻ കേരള എന്ന ഇംഗ്ളീഷ് ഗ്രന്ഥം.
പതിനൊന്ന് അദ്ധ്യായങ്ങളിലായി കേരളചരിത്രം, ഭൂമിശാസ്ത്രം, ദുരന്തം എന്ന ആശയം, ദുരന്തനിവാരണ സംവിധാനം, കാരണങ്ങൾ, നാശനഷ്ടം കണക്കാക്കൽ, ഭൂപടത്തിന്റെ സഹായത്താൽ 77 താലൂക്കുകളിലായി 1420 ദുരന്തബാധിത വില്ലേജുകളിലെ സ്ഥിതി വിവരകണക്ക് എന്നിവ 427 പേജുകളിലായി രേഖപ്പെടുത്തുന്നു. മൂവായിരത്തോളം വിവരാവകാശ രേഖകളിൽ നിന്നും മറ്റു സ്രോതസ്സുകളിൽ നിന്നും ശേഖരിച്ച അറിവുകളും അടിസ്ഥാനവിവരങ്ങളും ശാസ്ത്രീയപഠനത്തിലൂടെ ഈ ഗ്രന്ഥത്തിൽ അവലോകനം ചെയ്യുന്നു.
പതിനൊന്ന് കാരണങ്ങളിലൂടെയാണ് ഗ്രന്ഥകർത്താവ് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നീ ദുരന്തങ്ങൾ വിലയിരുത്തുന്നത്. ദുരന്തത്തിന്റെ വ്യാപ്തി കുറക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ അപര്യാപ്തത, ദിനാന്തരീക്ഷ സ്ഥിതി പ്രവചനത്തിലെ അപാകത, കാലാവസ്ഥ വ്യതിയാനം, തീവ്രമഴ, വേലിയേറ്റവും വേലിയിറക്കവും, സോളാർ പ്രവർത്തനം, ഭൂവിനിയോഗത്തിനുള്ള ലംഘനം, നദീതടങ്ങൾ, ഡാമുകൾ, കെ.എസ്.ഇ.ബിയുടെ ഇടപെടലുകൾ എന്നീ ഘടകങ്ങൾ വിശകലനം ചെയ്തപ്പോൾ തീവ്രമഴയാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയതെന്ന് സ്ഥിതി വിവരകണക്കുകൾ സഹിതം വിശദമാക്കുന്നു.
പിണറായി കിഴക്കുംഭാഗം സ്വദേശിയായ കെ.പി. ബാലൻ തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകനാണ്. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |