കാസർകോട്: ആന്ധ്രാപ്രദേശിൽ നിന്നും ഒഡീഷയിൽ നിന്നും കേരളത്തിലെ വടക്കൻ ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നു. പ്രധാന പാതകൾ ഒഴിവാക്കി ഊടുവഴികളിലൂടെയാണ് കാസർകോട്, കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നത്.
ഇരു സംസ്ഥാനങ്ങളിലെയും മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണ് കഞ്ചാവ് കൃഷി ചെയ്യുന്നത്. ഈ മേഖലകളിലേക്ക് കടന്നുചെല്ലാൻ പൊലീസിനും എക്‌സൈസിനും കഴിയുകയുമില്ല.
കർണ്ണാടകയിൽ കഞ്ചാവ് പിടുത്തം തീരെയില്ലാത്തത് കടത്തുസംഘത്തിന് കേരള അതിർത്തിയിൽ എത്തുന്നതിന് ഒരു തടസവും ഉണ്ടാകുന്നില്ല. കൈമടക്ക് നൽകിയാൽ ബംഗളുരു വഴി തന്നെ കാസർകോട്ടേക്ക് കഞ്ചാവ് എത്തിക്കാം. കഞ്ചാവ് കടത്തിന് സ്ത്രീകളെയാണ് കൂടുതലും ഉപയോഗിക്കുന്നത്. പൊലീസ് പിടികൂടാതിരിക്കാനും പരിശോധനയിൽ നിന്നും രക്ഷപ്പെടാനും ഇത് സഹായകമാകുന്നു. സംശയിക്കാതിരിക്കാൻ വില കൂടിയ വാഹനങ്ങളാണ് കടത്തിന് ഉപയോഗിക്കുന്നത്.
വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് പ്രധാനമായും കഞ്ചാവ് വിതരണത്തിനെത്തിക്കുന്നത്. ഇടനിലക്കാരായി പ്രവർത്തിക്കുന്നവരിൽ ഏറെയും യുവാക്കളാണ്. കാസർകോട്ട് കഞ്ചാവ് ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഉടൻ തന്നെ പണം കൈമാറുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് കാറിൽ കടത്തിയ 114 കിലോ കഞ്ചാവുമായി ചെട്ടുംകുഴിയിലെ മുഹമ്മദ് അജ്മൽ തലപ്പാടിയിൽ എക്‌സൈസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് അജ്മൽ എക്‌സൈസിനോട് വെളിപ്പെടുത്തിയിരുന്നു. കാറിന്റെ ഉടമ മറ്റൊരാളാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എക്‌സൈസ് വ്യക്തമാക്കി. കഴിഞ്ഞ ജൂണിൽ ടൂറിസ്റ്റ് ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവും ഇന്നലെ ആദൂരിൽ പിടിയിലായ 128 കിലോ കഞ്ചാവും എത്തിയത് ആന്ധ്രയിൽ നിന്നാണ്.
കേരളത്തിലെത്തിയാൽ
വില മൂന്നിരട്ടി
ഒഡീഷയിലും ആന്ധ്രയിലും ഒരുകിലോ കഞ്ചാവിന് 3000 മുതൽ 5000 രൂപ വരെയാണ് വില. ഒരു കിലോ, രണ്ട് കിലോ, മൂന്ന് കിലോ എന്നിങ്ങനെ പായ്ക്കറ്റുകളിലാക്കി ഭദ്രമായി ഒളിപ്പിച്ചാണ് കഞ്ചാവ് വാഹനങ്ങളിൽ കടത്തിക്കൊണ്ടുവരുന്നത്. ചില വാഹനങ്ങളിൽ ഇതിനായി രഹസ്യ അറകൾ പോലുമുണ്ടാക്കിയിട്ടുണ്ട്. ഒഡീഷയിലും ആന്ധ്രയിലും വിൽക്കുന്നതിനെക്കാൾ മൂന്നിരട്ടി തുകയ്ക്കാണ് കാസർകോട്ടെ വിതരണം.
കഞ്ചാവ് ബീഡിയും സുലഭം
കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലടക്കം കഞ്ചാവ് ബീഡിയും സുലഭമാണ്. 60 രൂപ മുതൽ 100 രൂപ വരെയാണ് ഒരു കഞ്ചാവ് ബീഡിക്ക് വാങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |