പഴയങ്ങാടി: മുൻ ലോക്കൽ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ ഉൾപ്പടെയുള്ളവർ സി.പി. ഐയിലേക്ക് പോയതും പേരാവൂരിലെ ചിട്ടിതട്ടിപ്പും സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ചില പ്രവർത്തകരുടെ വഴി വിട്ട ബന്ധങ്ങളും സി.പി. എം ജില്ലാ സമ്മേളനത്തിൽ ചൂടേറിയ ചർച്ചയായി. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് പ്രതിനിധികൾ വീഴ്ചകൾ ചൂണ്ടിക്കാണിച്ചത്.
മുൻ പാർട്ടി പ്രവർത്തകരായ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ ഇവർക്ക് സംരക്ഷണം ഒരുക്കുന്നത് സി.പി.എം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ക്വട്ടേഷൻ ബന്ധം തുടരുന്നതിനാൽ കൂത്തുപറമ്പ് മേഖലയിൽ ചിലർക്കെതിരെ നേരത്തെ പാർട്ടി നടപടി എടുത്തിരുന്നു. ഇത്തരം കൂട്ടുകെട്ടുകൾക്കെതിരെ ശക്തമായ ഇടപെടൽ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
പാർട്ടി നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയിൽ പാർട്ടി അനുമതിയില്ലാതെ ചിട്ടി നടത്തി നിക്ഷേപകരുടെ കോടികൾ വഞ്ചിച്ച സംഭവം ഈ മേഖലയിൽ അവമതിപ്പുണ്ടാക്കി.ഈ പ്രശ്നത്തിൽ നേതൃത്വത്തിനുണ്ടായ ജാഗ്രതക്കുറവിനെതിരെയും പ്രതിനിധികൾ കുറ്റപ്പെടുത്തി.
വിമതരെ പുറത്താക്കിയത് ഉചിതം
തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കിയപ്പോൾ സ്വീകരിക്കാൻ സി.പി. ഐ മുന്നിലുണ്ടായി. പാർട്ടി പുറത്താക്കുന്നവരെ സ്വീകരിക്കാനുള്ള വഴിയമ്പലമായി സി.പി.ഐ മാറുകയാണോ എന്നും തളിപ്പറമ്പ് ഏരിയയിൽ നിന്നുള്ള പ്രതിനിധികൾ കുറ്റപ്പെടുത്തി.
കോമത്ത് മുരളീധരന്റെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടതോടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി എം.വി. ഗോവിന്ദൻ കീഴാറ്റൂരിലെത്തി വിമതരോട് ചർച്ച നടത്തിയിരുന്നു. വിമതരെ പുറത്താക്കിയത് ഉചിതമായ നടപടിയാണെന്നും പ്രതിനിധികൾ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ചർച്ചയ്ക്ക് മറുപടി പറയും. തുടർന്ന് ജില്ലാകമ്മിറ്റി, സംസ്ഥാന സമ്മേളന പ്രതിനിധി, ജില്ലാസെക്രട്ടറി തിരഞ്ഞെടുപ്പുകളും നടക്കും. വൈകിട്ടോടെ സമ്മേളനം സമാപിക്കും.
എം.വി.ജയരാജൻ തുടർന്നേക്കും
നിലവിലെ സെക്രട്ടറി എം.വി.ജയരാജൻ തന്നെ സ്ഥാനത്ത് തുടർന്നേക്കുമെന്നാണ് സൂചന.പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്നതിനാലും എം.വി.ജയരാജൻ ഇടക്കാലത്ത് സെക്രട്ടറിയായി വന്നതിനാലും തുടരണമെന്നാണ് നേതൃത്വത്തിന്റെ പൊതുവെയുള്ള നിർദേശം. 2019ൽ പി.ജയരാജനെ വടകര ലോക് സഭാ മണ്ഡലത്തിൽ മത്സരിക്കാനായി സെക്രട്ടറി സ്ഥാനത്ത് നിന്നു മാറിയതിനെ തുടർന്നാണ് എം.വി.ജയരാജൻ സെക്രട്ടറി സ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജനെ ആ സ്ഥാനത്ത് നിന്നു മാറ്റിയാണ് സി.പി. എം ജില്ലാ സെക്രട്ടറിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |