കാസർകോട്: ബീഹാറുകാരിയായ കല്പനാദേവി (30) ഭർത്താവിനെയും പറക്കമുറ്റാത്ത മൂന്നു മക്കളെയും തിരിച്ചുകിട്ടിയതിന്റെ ആഹ്ളാദത്തിലാണിന്ന്. കൊവിഡ് കാലത്ത് പട്ടിണി വേട്ടയാടിയപ്പോഴുണ്ടായ മാനസികപ്രയാസത്തിൽ വീടുവിട്ട് ട്രെയിൻ കയറി കാസർകോട് വരെ എത്തിയ ഇവരെ കാസർകോട് പിങ്ക് പൊലീസാണ് ഉറ്റവരുടെ അടുത്ത് തിരികെയെത്തിച്ചത്.
ഡിസംബർ ഏഴിന് രാവിലെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ കല്പനയെ പിങ്ക് പൊലീസ് ഓഫീസർമാരായ ടി. സരള, രേഷ്മ, ബിന്ദു , പ്രവീണ, പ്രസീത എന്നിവർ രക്ഷപ്പെടുത്തി പടന്നക്കാട് സ്നേഹ ഭവനിൽ എത്തിക്കുകയായിരുന്നു.കല്പനയിൽ നിന്ന് ലഭിച്ച ജഗദീഷ്‌പൂർ പൊലീസ് സ്റ്റേഷന്റെ പേരിൽ നിന്നാണ് ഭർത്താവിനെ കണ്ടെത്തിയത്. രണ്ടാം തീയതി വീടുവിട്ട യുവതിയുടെ കൈയിൽ തിരിച്ചറിയാൻ മറ്റൊരു രേഖയും ഉണ്ടായിരുന്നില്ല. സൈറ്റിൽ നിന്ന് പൊലീസ് സ്റ്റേഷൻ നമ്പർ എടുത്താണ് വിവരം കൈമാറിയത്. ഈ ദിവസം തന്നെ കല്പനയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് സജിത് പണ്ഡിറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കാര്യങ്ങൾ എളുപ്പമാക്കി. മക്കളായ ഭാസ്‌കർ പണ്ഡിറ്റ് ( രണ്ട് ) സന്ധ്യ (ആറ് ) സാക്ഷി( എട്ട് ) എന്നിവരെയും കൂട്ടിയാണ് ഭാര്യയെ തേടി സജിത് കാസർകോട് എത്തിയത്.
പിങ്ക് പൊലീസ് നോഡൽ ഓഫീസറും കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പിയുമായ സതീഷ് കുമാർ ആലക്കാലിന്റെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തീകരിച്ച ശേഷം രാജ്‌കോട്ടിലെ ബന്ധുവിന്റെ വീട്ടിലേക്കാണ് കുടുംബം പോയത്.
ഡൽഹി വിമാന താവളത്തിൽ ടാക്സി ഡ്രൈവർ ആയിരുന്ന ഭർത്താവ് കൊവിഡിനെ തുടർന്ന് ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങിയതോടെയാണ് കല്പനയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായത്. സൂറത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുത്ത് കൊങ്കൺ വഴിയുള്ള ട്രെയിനിലാണ് യുവതി കാസർകോട് വന്നിറങ്ങിയത്.
ബീഹാർ പൊലീസുമായി ബന്ധപ്പെട്ടാണ് കല്പന എന്ന സ്ത്രീയുടെ ഭർത്താവിനെ കണ്ടെത്താൻ കഴിഞ്ഞത്. പിങ്ക് പൊലീസിന്റെ അവസരോചിതമായ ഇടപെടൽ ഉണ്ടായതിനാലാണ് യുവതിയെ സുരക്ഷിതമായി പാർപ്പിക്കാനും ബന്ധുക്കളെ ഏല്പിക്കുന്നതിനും സാഹചര്യം ഉണ്ടായത്. കുടുംബം സന്തോഷത്തോടെ ബീഹാറിലേക്ക് മടങ്ങി.
സതീഷ് കുമാർ ആലക്കാൽ ( ഡിവൈ. എസ് . പി, കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |