മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നവംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു. 56,535 രാജ്യാന്തര യാത്രക്കാരും 31,513 ആഭ്യന്തര യാത്രക്കാരുമാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. എന്നാൽ കാർഗോ വഴിയുള്ള രാജ്യാന്തര കയറ്റുമതിയിൽ വേണ്ടത്ര പുരോഗതി കൈവരിക്കാനായിട്ടുമില്ല.
കണ്ണൂർ ജില്ലയിൽ കസ്റ്റംസ് ബ്രോക്കർ ലൈസൻസ് ഉളളവർ കുറവായതിനാൽ രാജ്യാന്തര കയറ്റുമതിയെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. മറ്റു ജില്ലകളിൽ നിന്നും ഉള്ളവരാണ് കണ്ണൂരിൽ നിന്നുള്ള കയറ്റുമതിക്ക് ആവശ്യമായ പേർ ജോലികൾ പൂർത്തിയാക്കുന്നത്.പതിനഞ്ചോളം പേർ കണ്ണൂർ വിമാനത്താവളം വഴി രാജ്യാന്തര നീക്കത്തിന് ആവശ്യമായ രേഖകൾ തയാറാക്കുന്നുണ്ട്. നിലവിൽ മൂന്ന് പേർക്കാണ് കണ്ണൂർ ജില്ലയിൽ കസ്റ്റംസ് ബ്രോക്കർ ലൈസൻസുള്ളത്.എന്നാൽ ഇവരാരും സജീവമായി മേഖലയിൽ പ്രവർത്തിക്കുന്നവരല്ല.
രാജ്യത്ത് ആദ്യപത്തിൽ
ഒക്ടോബറിൽ 4,024 രാജ്യാന്തര യാത്രക്കാരാണ് കണ്ണൂരിൽ നിന്ന് വിമാനം കയറിയത്. കൊവിഡ് പ്രതിസന്ധിക്കുശേഷം ആഗസ്റ്റിലും സെപ്റ്റംബറിലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂർ രാജ്യത്തെ ആദ്യ പത്തു വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംനേടിയിരുന്നു.
നവംബറിൽ കണ്ണൂർ വിമാനത്താവളം
56,535 രാജ്യാന്തര യാത്രക്കാർ
31,513 ആഭ്യന്തര യാത്രക്കാർ
കൂടുതൽ രാജ്യാന്തര സർവീസുകൾ
ഒമിക്രോൺ ഭീഷണിക്കിടയിലും വിമാനക്കമ്പനികൾ കുടുതൽ രാജ്യാന്തര സർവീസുകൾ തുടങ്ങുന്നുണ്ട്. കുവൈറ്റ്, ഷാർജ എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസ് തുടങ്ങി. കുവൈറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് പുറമേ ഗോ ഫസ്റ്റും. ആഴ്ചയിൽ രണ്ടുദിവസം സർവീസ് നടത്തുന്നുണ്ട്. ഷാർജയിലേക്ക് പ്രതി ദിനം മൂന്ന് സർവീസുകളായി എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ കമ്പനികളാണ് സർവീസ് നടത്തുന്നത്. റിയാദിലേക്കുള്ള സർവീസും വൈകാതെ പുനരാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |