കണ്ണൂർ: ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിന്റെ കൊടിയുയർന്നപ്പോൾ പാർട്ടി കോൺഗ്രസ് നഗരി ആവേശത്തിമിർപ്പിലായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കണ്ണൂർ ജവഹർസ്റ്റേഡിയത്തിലെ പൊതുസമ്മേളനഗരിയിൽ വിപ്ളവഭൂമികളായ കയ്യൂരിൽ നിന്നും കൊടിമരവും വയലാറിൽ നിന്ന് കൊടിയുമെത്തിയത്. ചുവപ്പു വളണ്ടിയർമാർ കൊടിമരം സ്ഥാപിച്ചതിന് ശേഷമാണ് ഉജ്വലമുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊടിയുയർത്തിയത്.
സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിലായിരുന്നു പതാക ഉയർത്തൽ.പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നും സി.പി. എംസംസ്ഥാന സെക്രട്ടറിയേറ്റംഗം എ. സ്വരാജിന്റെ നേതൃത്വത്തിലും കൊടിമരം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിയുടെ നേതൃത്വത്തിലും ഗ്രാമനഗരവ്യത്യാസമില്ലാതെ പാർട്ടി പ്രവർത്തകരുടെ സ്വീകരണമേറ്റുവാങ്ങിയാണ് എത്തിയത്.
തേക്കിൻ തടിയിൽ തീർത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരചരിത്രം കൊത്തിവച്ച കൊടിമരം കയ്യൂർ രക്തസാക്ഷികളുടെ കുടീരത്തിൽ വച്ച് കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരനിൽ നിന്ന് പി.കെ ശ്രീമതിക്ക് ഏറ്റുവാങ്ങുകയായിരുന്നു. കണ്ണൂർ ജവഹർസ്റ്റേഡിയത്തിൽ നിന്നും കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജയാണ് കൊടിമരം ഏറ്റുവാങ്ങിയത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജിന്റെ നേതൃത്വത്തിൽ പുന്നപ്ര വയലാറിൽ നിന്നും എത്തിച്ച പതാകയ്ക്ക് അത്ലറ്റുകളും ചുവപ്പു വളണ്ടിയർമാരും ചെങ്കൊടിയേന്തിയ ജാഥാ അംഗങ്ങളും അകമ്പടി സേവിച്ചു. പൊതുസമ്മേളന നഗരിയിൽ വച്ച് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻപതാക ഏറ്റുവാങ്ങി.
പതാക ഉയർത്തുമ്പോൾ ചുവപ്പ് വളൻഡിയർമാർ ബാൻഡ് വാദ്യത്തോടെ സല്യൂട്ട് ചെയ്തു.തുടർന്ന് 23 തവണ കതിനാവെടിപൊട്ടി. ഇതിനു ശേഷം പ്രവർത്തകർ ആവേശകരമായ മുദ്രാവാക്യം മുഴക്കി. തുടർന്ന് ഗംഭീരവെടിക്കെട്ടും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |