കണ്ണൂർ: പാലം നിർമ്മാണത്തിനു പിന്നാലെ ടാറിംഗ് അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും തലശേരി- മാഹി ബൈപ്പാസ് ഉദ്ഘാടനം ഇനിയും നീളുമെന്ന് സൂചന. അഴിയൂർ റെയിൽവേ ഓവർബ്രിഡ്ജിന്റെയും പാലയാട്–ബാലത്തിൽ പാലത്തിന്റെയും നീളം കൂട്ടേണ്ടതാണ് സമയബന്ധിതമായി ബൈപ്പാസ് പൂർത്തിയാക്കുന്നതിന് തടസമായിരിക്കുന്നത്.
അഴിയൂർ റെയിൽവേ ഓവർബ്രിഡ്ജിന്റെ പൈലിംഗ് നീളുകയാണ്. അഞ്ചുദിവസം ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തിയാൽ പൈലിംഗ് തീർക്കാം. ഇതിനായി റെയിൽവേയ്ക്ക് ദേശീയപാത അതോറിറ്റി കത്തുനൽകിയിട്ടുണ്ട്. 150 മീറ്ററാണ് റെയിൽവേ ഓവർബ്രിഡ്ജിന്റെ നീളം. നിർമ്മാണം പൂർത്തിയായ സ്ഥലങ്ങളിൽ റോഡ് അടയാളപ്പെടുത്താനും മെറ്റൽ ബീം ക്രാഷ് ബാരിയർ സ്ഥാപിക്കാനും തുടങ്ങി. സർവീസ് റോഡ് നിർമാണത്തിന് ചിലയിടങ്ങളിൽ തടസ്സമുണ്ട്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ സർവീസ് റോഡ് സ്ഥലമെടുപ്പ് പൂർത്തിയായിട്ടില്ല.
ഇതിനു പുറമെ നെട്ടൂർ ബാലത്തിലെ പ്രാദേശിക എതിർപ്പ് കാരണം പാലം നീളം കൂട്ടുന്ന പണിയ്ക്കും ഫണ്ട് അനുവദിച്ചു കിട്ടിയില്ല.പാലയാട്–ബാലത്തിൽ പാലത്തിന് 270 മീറ്റർ നീളം കൂട്ടണമെന്ന നിർദേശവും ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണ്. നിലവിൽ ബൈപ്പാസിലെ ഏറ്റവും നീളമേറിയ പാലമാണ് ഇത്. പാലത്തിനോട് ചേർന്ന് മണ്ണിട്ടുയർത്തി റോഡ് നിർമ്മിക്കാനാണ് നേരത്തെയുള്ള തീരുമാനം. മണ്ണിട്ടുയർത്തിയാൽ വെള്ളക്കെട്ടുണ്ടാവുമെന്ന ആശങ്കയിലാണ് ജനങ്ങൾ. മഴക്കാലത്ത് വെള്ളം കയറുന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ജനം രംഗത്തെത്തിയത്. ഈ പ്രശ്നം പരിഹരിക്കാൻ കുറഞ്ഞത് 38 കോടി രൂപയെങ്കിലും അനുവദിച്ചു കിട്ടേണ്ടതുണ്ട്.
കേന്ദ്ര ഉപരിതല മന്ത്രാലയം കനിഞ്ഞാൽ മാത്രമെ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയുള്ളൂ. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ .
4 പാലങ്ങൾ പൂർത്തിയായി
മുഴപ്പിലങ്ങാട്–ചിറക്കുനി (420 മീറ്റർ), പാലയാട്–ബാലം (900 മീറ്റർ), എരഞ്ഞോളി (180 മീറ്റർ), കവിയൂർ–മയ്യഴിപ്പുഴ (870 മീറ്റർ) പാലങ്ങളാണ് പൂർത്തിയായത്. ഇവിടെയെല്ലാം സർവ്വീസ് റോഡുകളും നിർമ്മിക്കേണ്ടതുണ്ട്.
തലശ്ശേരി മാഹി ബൈപാസ് പ്രവൃത്തി
ദേശീയപാതയിൽ മുഴപ്പിലങ്ങാട് മുതൽ അഴിയൂർവരെയാണ് ബൈപാസ്.
ആകെ 18.6 കിലോമീറ്റർ
ടാറിംഗ് ബാക്കിയുള്ളത് 2.5 കി.മി
പൂർത്തിയായത് 22 അടിപ്പാത
1 മേൽപ്പാലം
60 കലുങ്കുകൾ
2017ൽ പ്രവൃത്തി തുടങ്ങി
30 മാസംകൊണ്ട് പൂർത്തിയാക്കാൻ കരാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |