കണ്ണൂർ: കെ.റെയിൽ സർവ്വേക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ കണ്ണൂരിൽ ഇന്നലെയും പ്രതിഷേധം ശക്തം. പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. പ്രദേശവാസികളും സമരസമിതി അംഗങ്ങളും യു.ഡി.എഫ് പ്രവർത്തകരും ഇന്നലെ നടന്ന സമരത്തിൽ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലമായ ധർമ്മടത്തെ മുഴപ്പിലങ്ങാട് കുളം ബസാർ മുതൽ റെയിൽവേ ഓവർബ്രിഡ്ജുവരെയുള്ള വീടുകളിലാണ് സർവ്വേ നടന്നത്. എന്നാൽ രാവിലെ മുഴപ്പിലങ്ങാട് സർവ്വേ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരെത്തുമ്പോൾ തന്നെ പ്രതിഷേധവുമായി നാട്ടുകാരിറങ്ങുകയായിരുന്നു. വീടിന്റെ പരിസരത്ത് കെ.റെയിൽ കുറ്റി സ്ഥാപിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ചില വീട്ടുകാരുടെ മുന്നറിയിപ്പ്.
പൊലീസുമായി വാക്കേറ്റം നടത്തിയ പുരുഷൻമാരെ കസ്റ്റഡിയിലെടുക്കുന്നത് സ്ത്രീകൾ ചേർന്ന് തടഞ്ഞു. പൊലീസ് വാഹനത്തിന് മുന്നിൽ സ്ത്രീകൾ തടസം നിന്നതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. ഇതോടെ സംഘർഷം അയഞ്ഞുവെങ്കിലും ഉദ്യോഗസ്ഥർ കുറ്റിയിടൽ തുടർന്നതോടെ പ്രദേശവാസികൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങി. തങ്ങളുടെ വീടും സ്ഥലവും ഏറ്റെടുത്താൽ കുടുംബം അടക്കം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും ചില വീട്ടുകാർ മുന്നറിയിപ്പ് നൽകി. എന്നാൽ ഇതു ചെവി കൊള്ളാതെ കുറ്റി സ്ഥാപിക്കൽ ഇന്നലെ വൈകുന്നേരം അഞ്ചു മണി വരെ തുടർന്നു.ചിലയിടങ്ങളിൽ സ്ഥാപിച്ച കുറ്റികൾ മണിക്കൂറുകൾക്കുള്ളിൽ സമരസമിതി പ്രവർത്തകർ എത്തി പിഴുതെറിഞ്ഞു. അറസ്റ്റിലായ സനൽകുമാർ , നജീബ്, അർഷാദ്,സുധീർ കുമാർ എന്നീ സമരസമിതി പ്രവർത്തകരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെ 21 പേർക്കെതിരേ കേസ്
കണ്ണൂർ: ചാലയിലെ കെ റെയിൽ വിരുദ്ധ സമരത്തിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെ 21 പേർക്കെതിരേ എടക്കാട് പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റി, സുദീപ് ജയിംസ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |