കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയും സി.പി.എം സൈബർ പോരാളിയുമായ അർജ്ജുൻ ആയങ്കിയെ ജില്ല കടത്താനൊരുങ്ങി കണ്ണൂർ പൊലീസ്.
20ന് റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായർക്കു മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. കാപ്പ നിയമം ചുമത്തി ഇയാളെ നാടുകടത്താനാണ് നീക്കമെന്നറിയുന്നു.
ആയങ്കിക്കെതിരേ ഗുണ്ടാനിരോധന നിയമപ്രകാരമുള്ള തെളിവുകൾ കണ്ണൂർ എസ്.പി ആർ.ഇളങ്കോ ഡി.ഐ.ജിക്കും കളക്ടർ എസ്. ചന്ദ്രശേഖറിനും കൈമാറിയിട്ടുണ്ട്. സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് എസ്.പിയുടെ റിപ്പോർട്ടിലുള്ളത്. സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്ന് കാട്ടി ഡി.വൈ.എഫ്.ഐ തന്നെ ഇയാൾക്കെതിരേ പൊലീസിൽ പരാതി നൽകിയിരുന്നു. പാർട്ടിയുടെ ലേബലിൽ അക്രമം നടത്താനും ക്വട്ടേഷൻ ഏറ്റെടുക്കാനും ആരെയും അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ് ആഴ്ചകൾക്കുമുമ്പ് വ്യക്തമാക്കിയിരുന്നു.
അനാവശ്യമായി ദ്രോഹിച്ചാൽ പലതും തുറന്നുപറയേണ്ടി വരുമെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ടുകൊണ്ടാണ മനു തോമസിന് അർജുൻ ആയങ്കി മറുപടി നൽകിയത്. ഇതോടെയാണ് ആയങ്കിയെ ഉടൻ പൂട്ടണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ പൊലീസിനെ സമീപിച്ചത്.
20ന് അർജ്ജുൻ ആയങ്കിയെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിനു ശേഷമായിരിക്കും നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ. 20ന് ഹാജരായില്ലെങ്കിൽ ആയങ്കിക്ക് ഒരവസരം കൂടി നൽകും. ജില്ലയിലെ വിവിധ രാഷ്ട്രീയ സംഘർഷങ്ങളിൽ പ്രതിയായിരുന്ന അർജ്ജുൻ ആയങ്കി സ്വർണക്കടത്തുകാരുമായി അടുത്തതോടെയാണ് ഡി.വൈ.എഫ്‌ഐയുമായി അകലുന്നത്.
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ ജൂണിലാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലാവുന്നത്. ആഗസ്റ്റിൽ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതിയും സി.പി.എമ്മിന്റെ മറ്റൊരു സൈബർ മുഖവുമായിരുന്ന ആകാശ് തില്ലങ്കേരിയുടെ വിശ്വസ്തനാണ് ആയങ്കി. തുടർഭരണം ലഭിച്ച സാഹചര്യത്തിൽ രണ്ടുപേരും സി.പി.എമ്മിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നതെന്ന് നേതൃത്വം വിലയിരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |