കൊച്ചി: പാനൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് രക്ഷാപ്രവർത്തനത്തിന് മുന്നിലുണ്ടായ ആളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പൊലീസ് ആളു മാറി അറസ്റ്റു ചെയ്തതാണ്. എവിടെയോ ബോംബ് പൊട്ടിയത് സി.പി.എമ്മിന്റെ തലയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്‌ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സി.പി.എം നേതാക്കൾ സന്ദർശിച്ചതാണ് വിവാദം. ആപത്തുണ്ടാകുമ്പോൾ അവിടെ പോകുന്നതും കുടുംബത്തെ ആശ്വസിപ്പിക്കുന്നതും മനുഷ്യത്വപരമായ സമീപനമാണ്. അനുശോചനയോഗം കൂടാനല്ല പോയത്. സി.പി.എം പ്രവർത്തകരെയും അവരുടെ വീടും ആക്രമിച്ച കേസുകളിലെ പ്രതികളാണ് ബോംബ് നിർമ്മിച്ചവരും സ്‌ഫോടത്തിൽ മരിച്ചയാളും. പാർട്ടി ഇവരെ നേരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കേസ് കേസിന്റെ വഴിക്ക് നടക്കും. സ്‌ഫോടനത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ല. സംഭവത്തെ ന്യായീകരിക്കുന്നുമില്ല. മൂന്നുതരം ബോംബുകളുടെ പ്രദർശനം നടന്ന സ്ഥലമുണ്ട് കണ്ണൂരിൽ. കോൺഗ്രസിന്റെ മുൻ ഡി.സി.സി ഓഫീസ്. മുകൾനിലയിൽ നിരത്തിവച്ച ഇവയുടെ പ്രത്യേകതകൾ ഓരോന്നും മാദ്ധ്യമപ്രവർത്തകർക്കായി അവർ വിവരിക്കുകയും ചെയ്തു. ഷാഫി പറമ്പിലെല്ലാം ഇത്തരം ആളുകളുടെ പിൻമുറക്കാരണ്. ഇവരാണ് സി.പി.എമ്മിനെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെടുത്താൻ നടക്കുന്നത്. 2016 മുതൽ 27 പാർട്ടി പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത് .കൊലയ്ക്ക് പകരം കൊലയല്ലെന്ന നിലപാട്
പാർട്ടി സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ താമസിച്ച് പ്രചാരണം നടത്തിയാലും സുരേഷ്ഗോപി അവിടെ ജയിക്കില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിന്റെ കാരണം പോലും ഇ.ഡി അറിയിച്ചിട്ടില്ല. എ.ഐ.സി.സി അക്കൗണ്ട് മരവിപ്പിച്ചപ്പോൾ വിലപിച്ച കോൺഗ്രസ് ,സി.പി.എമ്മിനെതിരായ നടപടി ആഘോഷിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |