കണ്ണൂർ: കോഴിക്കോട് കോരപ്പുഴ മുതൽ കാസർകോട് ചന്ദ്രഗിരിപ്പുഴവരെ ഭരണം നടത്തിയ, ഏക തീയ്യ രാജവംശമായ മന്നനാർ രാജവംശത്തിന്റെ അധികാര ചിഹ്നങ്ങൾ ഉൾപ്പെടെയുള്ള ശേഷിപ്പുകൾ സംരക്ഷിക്കാൻ ആരുമില്ലാതെ ക്ഷയിക്കുന്നു. മലബാറിലെ ജനകീയ ദൈവമായ ശ്രീ മുത്തപ്പന്റെയും കതിവന്നൂർ വീരന്റെയും ഐതിഹ്യം തുടിക്കുന്ന ശ്രീകണ്ഠപുരം എരുവേശ്ശി പൂപ്പറമ്പിലെ രാജഭൂമി അനാഥമാണ്. രാജവംശത്തിന്റെ കൊട്ടാരവും കളരിയും ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്ന ആറ് ഏക്കർ ഭൂമിയിൽ ശേഷിക്കുന്നത് ഒരു ഏക്കർ മാത്രം. തൊട്ടടുത്തുള്ള പാടിക്കുറ്റി ഭഗവതി ക്ഷേത്ര സമിതിയാണ് ഇപ്പോൾ ഇത് പരിപാലിക്കുന്നത്.
രാജവംശത്തിന്റെ കൊട്ടാരമായ അഞ്ചരമനകളിൽ പ്രധാനപ്പെട്ട മന്നനാർ പാടിയുടെ ഈ പ്രദേശമാണ് അവസാന ശേഷിപ്പ്. വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിക്കുന്ന രാജവംശത്തിന്റെ ശേഷിപ്പുകൾ തേടി ചരിത്രവിദ്യാർത്ഥികളടക്കം ഇപ്പോഴും എത്തുന്നുണ്ട്. ശേഷിപ്പുകൾ ചരിത്ര സ്‌മാരകമാക്കി നിലനിറുത്തുമെന്ന് ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിൽ പുരാവസ്തു മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയും അത് ആവർത്തിച്ചു. തുടർനടപടികൾ ഉണ്ടായില്ല.
ചരിത്രം ഇങ്ങനെ
കോലത്തിരിയുടെ സാമന്തനായി എരുവേശ്ശി മുതൽ പൈതൽമല വരെയുള്ള പ്രദേശം ഭരിച്ചിരുന്ന തീയ്യ രാജവംശമായിരുന്നു മന്നനാർ. കോലത്തുനാട്ടിലെ രാജാക്കന്മാരെ നിശ്ചയിച്ചിരുന്ന കുറുമാത്തൂർ ബ്രാഹ്മണ ഇല്ലവും ചിറയ്‌ക്കൽ കോവിലകവും മന്നനാർ രാജവംശത്തിന്റെ കീഴിലായിരുന്നു. സ്വന്തമായി നാണയം അടിച്ചിറക്കിയ മന്നനാർക്ക് റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി ഏലം, കുരുമുളക് തുടങ്ങിയവയുടെ കച്ചവടബന്ധം ഉണ്ടായിരുന്നു. 1902ൽ അവസാനത്തെ രാജാവ് കുഞ്ഞിക്കേളപ്പൻ മന്നനാർ മരിക്കും മുമ്പ് സ്വത്ത് മുഴുവൻ ബ്രിട്ടീഷ് സർക്കാരിലേക്ക് എഴുതിക്കൊടുത്തു. അതോടെ രാജവംശം അന്യം നിന്നു.
ഉത്തര കേരളത്തിലെ സാംസ്‌കാരിക സമ്പന്നതയാർന്ന മന്നനാർ പാടി എന്ന ഈ ഭൂമിക സംരക്ഷിക്കപ്പെടേണ്ടത് മുത്തപ്പ ഭക്തരുടെയും ആവശ്യമാണ്. ഇത് ചരിത്ര സ്മാരകമാക്കാൻ നിയമ നടപടി സ്വീകരിക്കും.
ഗണേഷ് അരമങ്ങാനം, സംസ്ഥാന പ്രസിഡന്റ്
തീയ്യ മഹാസഭ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |