കണ്ണൂർ :കേരളത്തിന്റെ തനത് ലാസ്യ നൃത്തരൂപമായ മോഹിനിയാട്ട മത്സരത്തോടെ ജില്ലാ റവന്യൂ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി. അഞ്ചിന് ആരംഭിച്ച കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ മേയർ അഡ്വ. ടി.ഒ.മോഹനൻ നിർവഹിച്ചു.മോഹിനിയാട്ടം, കവിതാലാപനം, പ്രസംഗം, മാപ്പിളപ്പാട്ട്, ലളിതഗാനം, നാടൻപാട്ട്(ഗ്രൂപ്പ്) എന്നിവയാണ് ഇന്നലെ നടന്ന മത്സരങ്ങൾ. പുരുഷൻമാരും സ്ത്രീകളും രണ്ട് വിഭാഗങ്ങളായാണ് മത്സരിച്ചത്. മേയ് ഏഴിന് ആരംഭിച്ച കായിക മത്സരങ്ങൾ ചൊവ്വാഴ്ച സമാപിച്ചു.
സ്റ്റേജ് ഇതര മത്സരങ്ങളും നേരത്തെ പൂർത്തിയായി. വ്യാഴാഴ്ച തബല, മൃദംഗം, ഗിറ്റാർ,കർണ്ണാടിക്ഹിന്ദുസ്ഥാനി സംഗീതം, മോണോ ആക്ട്, മിമിക്രി എന്നിവ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. സമാപന ദിവസമായ 13ന് തിരുവാതിര, മൂകാഭിനയം, നാടോടി നൃത്തം, സംഘനൃത്തം, ഒപ്പന, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ കണ്ണൂർ മുൻസിപ്പൽ ഹയർസെക്കൻഡറി സ്‌കൂൾ(സ്‌പോർട്സ് ഡിവിഷൻ) ഓഡിറ്റോറിയത്തിൽ അരങ്ങേറും. തുടർന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.
റവന്യൂ, സർവേ വകുപ്പുകളിലെ ജീവനക്കാരുടെ കലാ, കായിക, സാംസ്‌കാരിക മേഖലകളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും നടത്തുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന് മുന്നോടിയായാണ് ജില്ലാ കലോത്സവം സംഘടിപ്പിക്കുന്നത്.
തലശ്ശേരി സബ്കളക്ടർ അനുകുമാരി അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.കെ.ദിവാകരൻ, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്‌സി, ഡെപ്യൂട്ടി കളക്ടർമാരായ ടി.വി.രഞ്ജിത്ത്, എസ്.സനിൽകുമാർ, ഡി.മേരിക്കുട്ടി, പി.ഷാജു, സീനിയർ ഫിനാൻസ് ഓഫീസർ കെ.കുഞ്ഞമ്പു നായർ, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |