കണ്ണൂർ: ചരക്കുനീക്കം സുഗമമാക്കുന്നതിനൊപ്പം വിനോദസഞ്ചാരമേഖലയിലും വികസനമെത്തിക്കുന്ന ബേക്കൽ- കോവളം ജലപാത തീരാൻ വർഷങ്ങളെടുക്കും. ജലപാതയുടെ നിർമ്മാണം തെക്കൻ ജില്ലകളിൽ അതിവേഗത്തിലാണെങ്കിലും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇഴയുകയാണ്. തിരുവനന്തപുരത്ത് ലിഫ്റ്റിംഗ് ബ്രിഡ്ജ് നിർമ്മാണം വരെ തുടങ്ങിയെങ്കിലും വടക്കൻ ജില്ലകളിൽ പുഴകളുടെ വീതികൂട്ടൽ പോലും പൂർത്തിയാക്കിയിട്ടില്ല.
രണ്ട് തവണ സാമൂഹികാഘാത പഠനം നടന്ന കണ്ണൂർ ജില്ലയിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പാലങ്ങളുടെ പുനർനിർമ്മാണം, പുതിയ പാലങ്ങളുടെ നിർമ്മാണം എന്നിവയും തീരുമാനമായിട്ടില്ല. മറ്റു ജില്ലകളിൽ ജലപാതയുള്ളതിനാൽ പ്രതിസന്ധികൾ കുറവാണ്. കൊല്ലം- കോവളം ജലപാതയിൽ അഷ്ടമുടിക്കായലിനും പരവൂർ കായലിനും ഇടയിലുള്ള നിർമ്മാണം പൂർത്തിയായി.
കണ്ണൂരിൽ ഏറ്റെടുക്കണം 384 ഏക്കർ
610 കിലോമീറ്റർ ജലപാതയിൽ പെരിങ്ങത്തൂർ മുതൽ പയ്യന്നൂർ കൊറ്റി വരെയുള്ള ഭാഗമാണ് കണ്ണൂർ ജില്ലയിൽ. മൂന്ന് ഭാഗങ്ങളിലായി 384 ഏക്കർ ഇതിനായി ഏറ്റെടുക്കണം. 40 മീറ്റർ വീതിയിൽ കനാലും 10 മീറ്റർ വീതം വീതിയിൽ കനാലിന്റെ ഇരുവശവും സമാന്തര റോഡുകളും നിർമ്മിക്കണം.
കനാൽ തീരത്തെ വീടുകൾ തടസം
കോഴിക്കോട് കനോലി കനാലിന്റെ തീരത്തെ വീടുകളും ജലപാതയ്ക്ക് തടസമാകുന്നുണ്ട്. ഇതൊഴിവാക്കാൻ പാത മാറ്റുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സെന്റിന് 10 മുതൽ 12 ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകാൻ സർക്കാർ സന്നദ്ധമാണെങ്കിലും അത് മതിയാവില്ലെന്ന നിലപാടിലാണ് ഉടമകൾ.
ജലപാത ഇങ്ങനെ
ജലാശയങ്ങൾ 39
ചെലവ് 5,200 കോടി
വീതി- 32- 40 മീറ്റർ
കുറഞ്ഞ ആഴം - 2.25 മീറ്റർ
ചരക്കുകടത്ത് ചിലവ് (ഒരു ടൺ)
റോഡ് വഴി കിലോമീറ്റർ - ₹4
ട്രെയിൻ- ₹1.50
ജലപാത ₹.70
ലക്ഷ്യം, മെച്ചം
സമാന്തര ചരക്കുഗതാഗതം, ടൂറിസം
രണ്ടു കണ്ടെയ്‌നറുകളുടെ ഉയരത്തിൽ 500 ടൺ ചരക്ക് കടത്താം
അറ്റകുറ്റപ്പണി ആവശ്യമില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |