കൊച്ചി: കണ്ണൂർ മെഡിക്കൽ കോളേജിൽ മതിയായ സൗകര്യമില്ലാത്തതിനാൽ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പ് അനുവദിക്കണമെന്ന ഹർജിയിൽ ദേശീയ മെഡിക്കൽ കമ്മിഷൻ പത്തുദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി. കണ്ണൂർ മെഡിക്കൽ കോളേജിലെ ആറു വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്.
ഇത്തരത്തിൽ അനുമതി നൽകാൻ ചട്ടപ്രകാരം വ്യവസ്ഥയില്ലെങ്കിലും ഹൈക്കോടതി നിർദ്ദേശിച്ചാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒറ്റത്തവണത്തേക്ക് ഇക്കാര്യം പരിഗണിക്കാമെന്ന് നേരത്തെ ദേശീയ മെഡിക്കൽ കമ്മിഷന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. തുടർന്നാണ് സർക്കാർ ആശുപത്രികളിലെ ഇന്റേൺഷിപ്പിന് സർക്കാർ എൻ.ഒ.സി നൽകിയാൽ അനുമതി നൽകുന്ന കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ തീരുമാനം അറിയിക്കാൻ ആവശ്യപ്പെട്ടത്. ഹർജിക്കാർക്ക് പുറമേ മറ്റു വിദ്യാർത്ഥികളുടെ കാര്യത്തിലും ഒറ്റത്തവണത്തേക്ക് ഈ അനുമതി പരിഗണിക്കണം. ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനമെടുത്താൽ ആരോഗ്യ സർവകലാശാല ഇവർക്ക് സർക്കാർ ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യമൊരുക്കണം. എത്ര വിദ്യാർത്ഥികൾ നിലവിലുണ്ടെന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ പരിശോധന നടത്തി ആരോഗ്യ സർവകലാശാല അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹർജി ജൂൺ പത്തിന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |