പയ്യന്നൂർ : നാട്ടുമാവുകളിൽ കണ്ണൂരിന്റെ പ്രമുഖ ഇനമായ കുഞ്ഞിമംഗലം മാവുകളുടെ സംരക്ഷിക്കാനുള്ള പദ്ധതിയുമായി കൂട്ടായ്മ. പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗവും കുഞ്ഞിമംഗലം മാങ്ങ സംരക്ഷണ കൂട്ടായ്മയും ചേർന്നാണ് ഈ ദൗത്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഉത്തര കേരളത്തിലെ തിരഞ്ഞെടുത്ത കോളേജ് കാമ്പസുകളിൽ കുഞ്ഞിമംഗലം മാവിന്റെ നൂറിലധികം തൈകൾ രണ്ടുമാസത്തിനുള്ളിൽ നട്ടു പിടിപ്പിക്കാനാണ് തീരുമാനം.
നാട്ടു മാവുകളുടെ സംരക്ഷകൻ കെ.പി.നാരായണനെ ആദരിച്ചു. തുടർന്ന് ഇരുപതോളം മാവിൻ തൈകൾ കോളേജ് കാമ്പസിൽ നട്ടുപിടിപ്പിച്ചു.
അടുത്ത ദിവസങ്ങളിലായി വിവിധ കോളേജ് കാമ്പസുകളിൽ നൂറോളം തൈകൾ വച്ചുപിടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.പത്തിരുപത് വർഷം മുമ്പ് വരെ കുഞ്ഞിമംഗലം മാവിന്റെ കൂറ്റൻ മരങ്ങൾ വീട്ടുപറമ്പുകളിൽ സർവ്വ സാധാരണമായിരുന്നെന്ന് പഴയ തലമുറയിൽ പെട്ടവർ പറയുന്നു. കുറച്ച് കാലം മുൻപ് വരെ സാധാരണക്കാരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായിരുന്നു ഇത് .
കാലം പിന്നിട്ടതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരികയും മാങ്ങ പറിക്കാൻ ആളില്ലാതാവുകയും ചെയ്തതോടെ കൂറ്റൻ മാവുകളെല്ലാം മുറിച്ചുമാറ്റി. വില കുറഞ്ഞ പലകകളുടെ ആവശ്യത്തിനായാണ് മാവുകൾ മുറിച്ചുമാറ്റിയത്.
മറവിക്ക് കൊടുക്കില്ല മധുരമാങ്ങ
കുഞ്ഞിമംഗലം മാവും മാങ്ങയും മറവിലേക്ക് ആഴ്ന്നു തുടങ്ങിയതോടെയാണ് കുഞ്ഞിമംഗലം മാവിന്റെ കൈമോശം വന്നുപോയ പഴയ പ്രതാപം തിരിച്ചു പിടിക്കുന്നതിന് കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്മ രൂപം കൊണ്ടത്.
കുഞ്ഞിമംഗലം മാവിനെ സംരക്ഷിക്കുന്നതോടൊപ്പം മറ്റു സ്ഥലങ്ങളിൽ കൂടി നട്ടു വളർത്തുക, ഒട്ടു മാവിൻ തൈകൾ പ്രചരിപ്പിക്കുക, പുതിയ തൊഴിൽ സാദ്ധ്യതകൾ കണ്ടെത്തുക തുടങ്ങിയവയാണ് കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
നാട്ടുമാഞ്ചോടുമായി കാമ്പസുകൾ
" നാട്ടു മാഞ്ചോട്ടിൽ " എന്നു പേരിട്ട പദ്ധതി ലോക മാമ്പഴ ദിനമായ ഇന്നലെ പയ്യന്നൂർ കോളേജിൽ ഡിവൈ.എസ്.പി. , വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോക്ടർ വി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ഡോ: ഹരികൃഷ്ണൻ, ഡോ: സ്വരൻ, രാജു ആശിർവാദ് , ടി.പി. മധു തുടങ്ങിയവർ സംസാരിച്ചു.ഡോ:എം.കെ.രതീഷ് നാരായണൻ സ്വാഗതവും പി.പി.രാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |