ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പതിനാല് വയസോളം പ്രായമുള്ള പിടിയാനയെയാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഫാം കാർഷികമേഖലയിലെ മൂന്നാം ബ്ലോക്കിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫാമിനെ അതിരിടുന്ന കക്കുവപുഴക്ക് അക്കരെയുള്ള കൊക്കോട് നിവാസികളാണ് ആനയുടെ ജഡം ആദ്യം കാണുന്നത്.
ആനകൾ കുറച്ചു ദിവസമായി സ്ഥിരമായി ശബ്ദം പുറപ്പെടുവിക്കുന്നതിനെ തുടർന്ന് ഇവർ വന്ന് നോക്കുകയായിരുന്നു. തുടർന്ന് കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നേരോത്തിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ജഡത്തിന് അഞ്ചു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. കാട്ടാനശല്യമുള്ള മേഖലയായതിനാൽ മറ്റു നടപടികളെല്ലാം വനപാലകസംഘം ഞായറാഴ്ചത്തേക്കു മാറ്റിവച്ചു. ഫോറസ്റ്റ് സർജ്ജന്റെ നേതൃത്വത്തിൽ ഞായറാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ഇവിടെ തന്നെ മറവുചെയ്യുമെമന്ന് റേഞ്ച് ഓഫീസർ പറഞ്ഞു.
ഫാമിലും പുനരധിവാസ മേഖലയിലും ആനയുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. ഫാമിൽ ചരിഞ്ഞ കാട്ടാനയുടെ വാർത്ത ശേഖരിക്കാൻ പോകുന്നതിനിടെ ഒന്നാം ബ്ലോക്കിൽ മൂന്ന് ആനകൾ പാലപ്പുഴ കീഴ്പള്ളി റോഡരികിൽ നിലയുറപ്പിച്ചതിനാൽ ഏറേനേരം കഴിഞ്ഞാണ് വനപാലകർ ഉൾപ്പെടെയുള്ളവർക്ക് സംഭവ സ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെ ആറളം പാലത്തിന് സമീപം വരെയെത്തിയ രണ്ട് കാട്ടാനകളെ ഏഴു മണിക്കൂറിന് ശേഷം ഏറെ സാഹസപ്പെട്ടാണ് വനപാലകസംഘം ഫാമിലേക്ക് തുരത്തിവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |