സീറ്റുകൾ 34292
ഉന്നതപഠന യോഗ്യത നേടിയവർ 34961
സി.ബി.എസ്.സി ഉൾപെടാതെയുള്ള സീറ്റുകളുടെ കുറവ് 875
കണ്ണൂർ:സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി പരീക്ഷക്ക് വിജയിപ്പിച്ച കണ്ണൂർ ജില്ലയിലും പ്ലസ്‌വൺ പ്രവേശനത്തിന് സീറ്റ് മതിയാകില്ലെന്നുറപ്പായി. ജില്ലയിൽ ആകെയുള്ള 34292 സീറ്റുകളിലേക്കായി 34961 വിദ്യാർത്ഥികൾ 22 വരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇത്തവണ കണ്ണൂരിൽ 35167 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചത്. ജില്ലയിലെ വിജയശതമാനം 99.77 ശതമാനമാണ്. സംസ്ഥാനതലത്തിൽ തന്നെ മികച്ച വിജയമായിരുന്നു ഇത്. ഇവർക്കെല്ലാം കൂടി പ്ലസ് വണ്ണിനായി വർധിപ്പിച്ച സീറ്റുകൾ ഉൾപ്പടെ ആകെയുള്ളത് 34292 സീറ്റുകൾ മാത്രമാണ്.
എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണം മാത്രമെടുത്താൽ ജില്ലയിൽ 875 സീറ്റുകളുടെ കുറവാണുള്ളത്. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, ഗൾഫിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കണക്ക് കൂടി എടുമ്പോൾ സീറ്റ് ക്ഷാമത്തിന്റെ കണക്ക് ഇനിയും കൂടും. പ്ലസ് വണ്ണിന് സീറ്റുകൾ വർധിപ്പിച്ചിട്ടും എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ പേർക്ക് പോലും ജില്ലയിൽ സീറ്റ് ലഭിക്കില്ലെന്നാണ് പ്ലസ് വൺ അപേക്ഷരുടെ എണ്ണത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അപേക്ഷ നൽകുവാനുള്ള അവസാന ദിവസം എത്തുന്നതോടെ സീറ്റില്ലാത്തവരുടെ എണ്ണം ഇനിയും വർദ്ധിക്കും.
34883 അപേക്ഷകൾ
ഹയർസെക്കൻഡറി പ്രവേശനത്തിനായി ഏകജാലക സംവിധാനമായ കാപ് വഴി കണ്ണൂരിൽ ഇതുവരെ 34883 പേരാണ് സൈറ്റിൽ ലോഗിൻ ചെയ്തത്. ഇതിൽ 34616 വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്വീകരിച്ചു. എസ്. എസ്.എൽ.സി വിജയിച്ച 33857 പേരും ഐ.സി.എസ്.ഇ വിജയിച്ച 68 പേരും സ്‌പോർട്‌സ് വിഭാഗത്തിലെ 44 വിദ്യാർത്ഥികളുമാണ് ഇതുവരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയത്. സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിൽ അധിക ബാച്ചുകൾ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്റി പ്രഖ്യാപിച്ചെങ്കിലും ഇത്തവണ ജില്ലയിൽ സയൻസ് വിഷയങ്ങൾക്ക് ഒഴികെ ഹ്യുമാനിറ്റീസിനും കൊമേഴ്‌സിനും മാത്രമാണ് താത്ക്കാലിക ബാച്ച് വർദ്ധനവുണ്ടായിരിക്കുന്നത്.
ബെഞ്ച് നിറയും .
ഹ്യൂമാനിറ്റീസിന് 520 സീറ്റുകളും കൊമേഴ്‌സിന് 65 സീറ്റുകളും ഉൾപ്പടെ 585 സീറ്റുകൾ മാത്രമാണ് ബാച്ച് വർദ്ധനവിലൂടെ ലഭിക്കുന്നുള്ളു. മുൻ വർഷങ്ങളിലെ 20 ശതമാനം സീറ്റ് വർദ്ധനവിലൂടെ നിലവിൽ ഒരു ക്ലാസിൽ തന്നെ അറുപതിലേറെ വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞാണ് ഇരക്കേണ്ടി വരുന്നത്. ബാച്ച് വർദ്ധിപ്പിക്കാതെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് കാരണം അധിക ജോലി ഭാരം പേറുകയാണ് ഹയർ സെക്കൻഡറി അദ്ധ്യാപകർ. ഈ വർഷം എ പ്ലസ്സുകാരുടെ എണ്ണം കുറഞ്ഞതിനാൽ സയൻസ് തിരഞ്ഞെടുക്കാനുള്ള അവസരം ഏറെ മുന്നിലുള്ളവർക്ക് മാത്രം ലഭിക്കുന്നതും സയൻസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ നിരാശരാക്കുന്നുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |