പയ്യന്നൂർ : സമൂഹത്തിൽ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നപഴയ കാല സ്മൃതികൾ തിരികെ പിടിക്കുവാൻ
' തുരീയം' പോലെയുള്ള സംഗീത മഹോത്സവത്തിന് കഴിയുമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. പോത്താങ്കണ്ടം ആനന്ദ ഭവനം പയ്യന്നൂരിൽ സംഘടിപ്പിച്ച നൂറ്റിയൊന്നു ദിവസം നീണ്ട് നിന്ന തുരീയം സംഗീതോത്സവ
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രപുരോഗതി നല്ലതും ആവശ്യമായതുമാണെങ്കിലും നമ്മുടെ പൂർവ്വകാല സംസ്കൃതി നിലനിർത്തുവാൻ ഓർമ്മ ആവശ്യമാണ്. പക്ഷേ ഓർമ്മ വേണ്ടാത്ത ഒരു കാലത്തിലേക്കാണ് നാം പോകുന്നത്. സ്മൃതിയും സംസ്കൃതിയുമില്ലാതെ ഭാരത വ്യവസ്ഥക്ക് നിലനിൽപ്പില്ല. ലോകത്തെ സകല ചരാചരങ്ങൾക്കും ഐശ്വര്യവും അഭിവൃദ്ധിയും ആശംസിക്കുന്നതാണ് ഭാരതീയ സംഗീത പാരമ്പര്യം.ഇതിന് മതവും ജാതിയും ഭാഷയും ഒന്നും തടസ്സമല്ലായിരുന്നു. രാജ്യത്തിന്റെ ഏകീകരണത്തിന് സംഗീതം അമൂല്യ സംഭാവനയാണ് നൽകിയിട്ടുള്ളത് . ഭൗതികതയും ആത്മീയതയും ഒരുമിച്ച സമൂഹത്തിന് സംഗീതം വലിയ പ്രമോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരന്മാരായ ടി. പത്മനാഭൻ , എം.മുകുന്ദൻ, ചലച്ചിത്ര താരം ബാലചന്ദ്രമേനോൻ , ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായിരുന്നു. തുരീയം സംഗീതോത്സവ പ്രതിഭാ പുരസ്കാരത്തിന് അർഹനായ പ്രശസ്ത സംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണനുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പിതാവ് ഏറ്റുവാങ്ങി.
ഗായകൻ പി. ജയചന്ദ്രനുള്ള തുരീയം സംഗീതോത്സവ സ്നേഹാദരം വീട്ടിൽ എത്തി സമർപ്പിക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി പറഞ്ഞു.
ആഹ് ന വൃന്ദ , കലാമണ്ഡലം നാരായണൻ നമ്പീശൻ, ടി.പി.ഭാസ്കര പൊതുവാൾ, ചെറുതാഴം ചന്ദ്രൻ , ടി.പി.പത്മനാഭൻ , എം.ആർ.പയ്യട്ടം , ഫാദർ ലൂയി മരിയ ദാസ് , കെ.വി.ശശിധരൻ , സുധീർ മാടക്കത്ത് , എൻ.കെ.ഭാസ്കരൻ , എ.അഖിൽ എന്നിവരെ ആദരിച്ചു. മീര വിജയ് സംസാരിച്ചു. സ്വാമി കൃഷ്ണാനന്ദ ഭാരതി സ്വാഗതം പറഞ്ഞു. പഞ്ചരത്ന കീർത്തനാലാപനത്തോടെയാണ് സംഗീതോത്സവത്തിന് തിരിശീല വീണത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |