പഴയങ്ങാടി: കൈപ്പാട് കർഷകരുടെ പ്രധാന പ്രതിസന്ധികളിലൊന്നായ യന്ത്രവത്കരണത്തിന്റെ കുറവിന് പരിഹാരം തേടി കാർഷികസർവകലാശാല. നിലമൊരുക്കുന്ന കൂനയെടുക്കൽ, കൂന ഞാറ്റടി കൊതിച്ചാടൽ, വെള്ളത്തിലെ കൊയ്ത്ത് എന്നിവയിൽ നേരിടുന്ന പ്രതിസന്ധി മൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കൈപ്പാട് കർഷകർക്ക് സഹായവുമായി യൂണിവേഴ്സിറ്റി എത്തിയിരിക്കുന്നത്.
കൂന ഞാറ്റടി കൊതിച്ചാടുന്ന യന്ത്രമാണ് കാർഷികസർവകലാശാല ഒരുക്കിയത് . ഈ യന്ത്രം ഇന്ന് ഏഴോം പഞ്ചായത്തിലെ ചൂട്ടയത്തിലെ സജീവന്റെ കൈപ്പാടിലെ കൂന ഞാറ്റടി കൊതിച്ചാടിയായിരുന്നു കാർഷിക സർവകലാശാലയുടെ പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം യന്ത്രം പരീക്ഷിച്ചത്. കേരള പുനർനിർമാണ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന പരീക്ഷണമാണ് ഫലം കണ്ടത്.
കൂനയെടുക്കുന്നതിനായി ഡിസൈൻ ചെയ്ത യന്ത്രം പൂഴി -കൈപ്പാടിൽ ഭാഗികമായി വിജയം കണ്ടിട്ടുണ്ടെങ്കിലും ചതുപ്പു കൈപ്പാടിലേക്ക് പരീക്ഷിച്ച് വിജയിക്കേണ്ടതുണ്ട്. കൈപ്പാടിൽ വെള്ളത്തിലെ കൊയ്ത്തിനായി കാമ്പയിൻ ഹാർവെസ്റ്റർ രീതിയിൽ യന്ത്രം ഒരുക്കുന്നതിനായുള്ള പരീക്ഷണവും പുരോഗമിക്കുകയാണ്.
കൂന ഞാറ്റടി കൊതിച്ചാടൽ യന്ത്രത്തിന്റെ ഡെമോൺസ്‌ട്രേഷൻ , പദ്ധതിയുടെ പ്രൊജക്റ്റ് ലീഡറും ഉത്തരമേഖലാ കാർഷിക ഗവേഷണവിഭാഗം മേധാവിയുമായ ഡോ.ടി.വനജയുടെ നേതൃത്വത്തിൽ നടന്നു. കർഷകർക്കൊപ്പം മലബാർ കൈപ്പാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ എംഡി.സുകുമാരൻ ,സി.ഇ.ഒ സി.കെ.ലിഗേഷ്, മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയുടെ സുശീൽ , എം.മൊയ്‌ദീൻ, പദ്മനാഭൻ മാസ്റ്റർ , ബിജിൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |