കണ്ണൂർ : എഴുപതുകളുടെ അവസാനം. തലശ്ശേരിയിൽ ഒറ്റപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന കാലം.
സി.പി. എമ്മും ആർ. എസ്. എസ്സിന്റെ ആദ്യ രൂപമായ ജനസംഘവുമായാണ് സംഘർഷം. ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പലപ്പോഴും രാഷ്ട്രീയ സംഘർഷങ്ങൾ . ഒരു ക്ഷേത്രോത്സവത്തിൽ ഒരു വിഭാഗം ആക്രമിക്കപ്പെട്ടാൽ അടുത്ത ക്ഷേത്രോത്സവ വേളയിൽ ഇതിന് പ്രതികാരം വീട്ടും.
അങ്ങനെ ഒരു രാത്രി സി.പി.എമ്മും ആർ.എസ്. എസും തമ്മിൽ സംഘർഷമുണ്ടായി പിറ്റേ ദിവസം പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ് കൂട്ടുകാർക്കൊപ്പം പോവുകയായിരുന്ന ബാലകൃഷ്ണനെന്ന പതിനഞ്ചുകാരനെ ഒരു സംഘം ആക്രമിച്ചു. തല പൊട്ടി ചോരയൊലിപ്പിച്ചു നിന്ന ആ പയ്യന് കാര്യം എന്തിനെന്ന് അറിയില്ലായിരുന്നു. ക്ഷേത്രോത്സവത്തിൽ നടന്ന അക്രമത്തിന്റെ ബാക്കിയാണെന്ന് ആരോ പറഞ്ഞു. 'അതിനു ഞാൻ അക്രമത്തിന് പോയില്ലല്ലോ'? 'അതൊന്നും പറഞ്ഞിട്ട് കാര്യമില്ല കുട്ടി. അക്രമത്തിന് പോയവരെയാണോ ആക്രമിക്കാറുള്ളത് എന്നായിരുന്നു മറുപടി.'തല പൊട്ടിയാലും സാരമില്ല, ഞാൻ വിശ്വസിച്ച പ്രസ്ഥാനത്തിനൊപ്പം ധീരമായി പ്രവർത്തിക്കും'.വേദനയിലും കോടിയേരി പറഞ്ഞതിങ്ങനെ.
ആ പരിക്കാണ് കോടിയേരിയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. ചെറുപ്പത്തിലേ പ്രസംഗത്തിലും വായനയിലും വലിയ താത്പര്യമായിരുന്നു. മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി. കോടിയേരിയിലേയും തലശേരിയിലെയും വായനശാലകളുമായുള്ള ബന്ധവും പൊതുപ്രവർത്തനത്തിന്റെ വാതിൽ തുറന്നു കൊടുത്തു. പന്ത്രണ്ടാമത്തെ വയസ്സിൽ അച്ഛൻ മരിച്ചപ്പോൾ കോടിയേരിക്ക് ജീവിതത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത് അമ്മയായിരുന്നു. കോളേജിൽ പോകാൻ ബസിനു പോലും കാശില്ല. വീട്ടിലെ പശുവിന്റെ പാൽ വിറ്റാണ് അമ്മ മക്കളെ പോറ്റിയത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ നാട്ടിലെ ബീഡിക്കമ്പനി തൊഴിലാളികളുമായി ആത്മബന്ധം സ്ഥാപിച്ചു. ബീഡിക്കമ്പനി തൊഴിലാളികൾ പത്രങ്ങൾ ഉറക്കെ വായിക്കുന്നത് കേട്ടും രാഷ്ട്രീയ ബോധം വളർന്നു.
മിസ തടവുകാരൻ
തലശേരി തലായി എൽ.പി സ്കൂൾ അദ്ധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകനായ കോടിയേരി 1969ൽ പത്തൊൻപതാം വയസ്സിലാണ് സി.പി. എം അംഗമായത്.മാഹി മഹാത്മാഗാന്ധി ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദധാരിയാണ്.എസ്.എഫ്.ഐയെ കേരളത്തിലെ കരുത്തുറ്റ വിദ്യാർത്ഥി പ്രസ്ഥാനമാക്കുന്നതിന് നേതൃത്വം നൽകി. എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം 'മിസ' തടവുകാരനായി.ജയിലിൽ. പിന്നീട് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |