തലശ്ശേരി: ഇരുപത്തിനാലു വർഷം മുൻപ് ഗൺമാനായി നിയോഗിക്കപ്പെട്ടപ്പോൾ കോടിയേരി പറഞ്ഞത് ഇന്നലെയെന്നപോൽ ശശീന്ദ്രന്റെ കാതുകളിലുണ്ട്.' ഒരു കാരണവശാലും ജനങ്ങളെ അകറ്റരുത്. അവരോട് സ്‌നേഹത്തോടെ മാത്രം പെരുമാറണം' സംഘർഷഭരിതമായ ഒട്ടേറെ സാഹചര്യങ്ങളിൽ, ജനങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥനെന്ന നിലയിൽ ചിലപ്പോഴെങ്കിലും കാർക്കശ്യത്തോടെ മാറ്റി നിർത്തേണ്ടി വന്നപ്പോഴെല്ലാം ഇത് ആവർത്തിക്കാതിരിക്കാൻ നോക്കണം എന്നായിരുന്നു സ്നേഹപൂർവമുള്ള നിർദ്ദേശം- രാഷ്ട്രീയത്തിലെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും കോടിയേരിയുടെ നിഴലായി നിന്ന സുരക്ഷാ ഉദ്യോഗസ്ഥൻ കെ.എം.ശശീന്ദ്രൻ അദ്ദേഹത്തെ അനുസ്മരിക്കുന്നത് ഇങ്ങനെ.
വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും സങ്കീർണ്ണമായ സാഹചര്യങ്ങളുണ്ടായപ്പോഴെല്ലാം ചിരിച്ചുകൊണ്ട് മാത്രമേ അദ്ദേഹത്തെ കാണാറുള്ളു.മന്ത്രിയായിരുന്നപ്പോൾ യാത്രക്കിടയിൽ ഓരോ ജില്ലകളിൽ നിന്നും കിട്ടുന്ന നിവേദനങ്ങൾ യാത്രക്കിടയിലും തിരുവനന്തപുരത്ത് വീട്ടിലെത്തിയാലും തിരഞ്ഞ് ഒതുക്കിവെക്കുന്നത് പതിവാണ്. സ്വന്തം സഹോദരനോടെന്ന പോലെയാണ് ഇക്കാലമത്രയും അദ്ദേഹം പെരുമാറിയിട്ടുള്ളൂ. പാർടിയുടെ തലപ്പത്തെത്തിയപ്പോഴും നാട്ടിലെത്തിയാൽ പിന്നെ ലോക്കൽ നേതാവായിരിക്കും. കല്യാണ വീടുകളിൽ, മരിച്ച വീടുകളിലെല്ലാം കയറിയിറങ്ങും.പ്രായമായവരേയും രോഗികളേയും ചെന്ന് കാണും.മന്ത്രിയായിരുന്ന വേളയിൽ പോലും റോഡിലെവിടെയെങ്കിലും അപകടത്തിൽപ്പെട്ടവരെ കണ്ടാൽ കാറിൽ കയറ്റി മെഡിക്കൽ കോളജുകളിലടക്കം കൊണ്ടുപോയ സംഭവങ്ങളുണ്ട്. രോഗാതുരതയിലായിരുന്നപ്പോൾ പോലും അദ്ദേഹം പറയാറുള്ളത് ജനങ്ങൾക്കിടയിൽ ജീവിച്ച് മരിക്കണമെന്നായിരുന്നു- കണ്ണീരോടെ ശശീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |